എഐ ക്യാമറകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാന്‍ കോണ്‍ഗ്രസ്

 ക്യാമറകള്‍ സ്ഥാപിച്ചതിന് മുന്നില്‍ സമരം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും സുധാകരന്‍ പറഞ്ഞു.
 

അടുത്ത മാസം അഞ്ചാം തീയതി മുതല്‍ എഐ ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തുറന്ന സമരവുമായി കോണ്‍ഗ്രസ്. 

അഞ്ചാം തീയതി മുതല്‍ എഐ ക്യാമറകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി.  ക്യാമറ പ്രവര്‍ത്തനം ആരംഭിക്കുന്ന ജൂണ്‍ 5 ന് കോണ്‍ഗ്രസ് ഉപവാസം സംഘടിപ്പിക്കും.  ക്യാമറകള്‍ സ്ഥാപിച്ചതിന് മുന്നില്‍ സമരം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി  പിണറായി വിജയനെ പണത്തോടുള്ള ആര്‍ത്തി വഴി തെറ്റിച്ചിരിക്കുന്നുവെന്നും ആദ്ദേഹം ആരോപിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിത്. പിണറായി മുന്‍പ് അഴിമതിക്കാരനായിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷമാണ് മുഖ്യമന്ത്രി അഴിമതിക്കാരനായതെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി ജൂണ്‍ മാസം അഞ്ചു മുതല്‍ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.