പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നതിലും എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതിലും വീഴ്ച വരുത്തി; ഉമാ തോമസിനെ ഇത്തവണ മത്സരിപ്പിക്കരുതെന്ന്  കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി

 ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ്  എഐസിസി നേതൃത്വത്തിന്  പരാതി നൽകിയത്.

 

കഴിഞ്ഞ മൂന്ന് വര്‍ഷമായി മണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നതിലും എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതിലും വീഴ്ച വരുത്തിയെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

കൊച്ചി: തൃക്കാക്കര എംഎല്‍എ ആയ  ഉമാ തോമസിനെതിരെ പരാതി.  ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ്  എഐസിസി നേതൃത്വത്തിന്  പരാതി നൽകിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നതിലും എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതിലും വീഴ്ച വരുത്തിയെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.എംഎല്‍എ എന്ന നിലയില്‍ ഉമാ തോമസ് വന്‍ പരാജയമാണെന്നും പരാതി പറഞ്ഞതായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്നാണ് ഇവരുടെ ആവശ്യം. മത്സരിപ്പിച്ചാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം കെടുത്തുമെന്ന് മാത്രമല്ല, മണ്ഡലത്തിലെ വിജയം പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്നും പരാതിയില്‍ പറയുന്നു. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിക്കും പരാതി അയച്ചിട്ടുണ്ട്.

കത്തിന് പിന്നില്‍ ദീപ്തി മേരി വര്‍ഗീസിനെ പിന്തുണയ്ക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് നേരത്തെ സൂചിപ്പിച്ചിരുന്നു. തൃക്കാക്കര മണ്ഡലത്തില്‍ മുന്‍പ് തന്നെ സജീവമായി പരിഗണിച്ചിരുന്നെന്നും എന്നാല്‍ നിലവിലെ എംഎല്‍എ ഉമ തോമസിനെ മാറ്റിനിര്‍ത്തണം എന്ന ചിന്ത തനിക്കില്ലെന്നും ദീപ്തി പറഞ്ഞിരുന്നു.