ധർമ്മടത്ത് മുഖ‍്യമന്ത്രി പിണറായി വിജയനെതിരേ കോൺഗ്രസ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദ്
നേരത്തെ റഷീദിനെ തളിപ്പറമ്പിൽ മത്സരിക്കുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു.
കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ മുഖ‍്യമന്ത്രി പിണറായി വിജയനെതിരേ കോൺഗ്രസ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദ് മത്സരിക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായി. നേരത്തെ റഷീദിനെ തളിപ്പറമ്പിൽ മത്സരിക്കുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു. പിണറായി വിജയനെതിരേ ആരെ സ്ഥാനാർഥിയാക്കുമെന്നത് കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിക്കു മുൻപിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് റഷീദിന്‍റെ പേരിലേക്ക് നേതൃത്വം എത്തിയത്.
2011 ൽ രൂപീകരിച്ച ധർമടം മണ്ഡലത്തിൽ നിന്നാണ് 2016 ലും 2021 ലും പിണറായി വിജയൻ ജയിച്ച് മുഖ്യമന്ത്രിയായത്. മൂന്നാംതവണയും ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇടതുമുന്നണിയെ മുന്നിൽ നിന്ന് നയിക്കാൻ ഇക്കുറിയും ധർമടത്ത് പിണറായി വിജയൻ അങ്കത്തിനിറങ്ങുമെന്നാണ് ഇടത്‍ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. മണ്ഡലത്തിലെ പാർട്ടിപ്രവർത്തകരും ആ പ്രതീക്ഷയിൽ തന്നെയാണ്. 2021 ൽ പിണറായി 50123 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധർമടത്ത് ജയിച്ചത്. കോൺഗ്രസിന്റെ സി.രഘുനാഥനായിരുന്നു പ്രധാന എതിരാളി. 2016 ൽ മമ്പറം ദിവാകരനായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. 36905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് പിണറായി ജയിച്ചത്.