പരാതി പറഞ്ഞാല്‍ തോല്‍പ്പിക്കും, മാനേജ്‌മെന്റിന് പരാതി നല്‍കിയപ്പോൾ പരാതിക്കാരികളെ ആണ്‍കുട്ടികളെ കൊണ്ടുതല്ലിച്ചു ; കണ്ണൂരിൽ ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിൽ അധ്യാപകനെതിരെ ആരോപണങ്ങൾ
കണ്ണൂര്‍ : അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അദ്ധ്യാപകന്‍ മാനസീകപീഡനം നടത്തിയതിന്റെ ഗുരുതര ആരോപണവുമായി മറ്റു വിദ്യാര്‍ത്ഥികളും. ആത്മഹത്യപ്രേരണക്കുറ്റം നേരിടുന്ന അധ്യാപകന്‍ ഡോ.എം.കെ.റാമിന് എതിരെ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥികള്‍ ആരോപണവുമായി രംഗത്തെത്തി.
ജാതിയുടെയും മതത്തിന്റേയും പേരില്‍ അധിക്ഷേപിച്ചിരുന്ന ഇയാള്‍ ഒരിക്കല്‍ പെണ്‍കുട്ടികള്‍ മാനേജ്‌മെന്റിനു പരാതി നല്‍കിയപ്പോള്‍ ആണ്‍കുട്ടികളെ കൊണ്ട് മര്‍ദ്ദിപ്പിച്ചെന്നും ആരോപിക്കുന്നു. കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായ ആര്‍.എല്‍.നിതിന്‍ രാജ് കഴിഞ്ഞ ദിവസമാണ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടി മരിച്ചത്.
പരാതി പറഞ്ഞാല്‍ കുട്ടികളെ തോല്‍പ്പിക്കും. തലയില്‍ അടിക്കുകയും ചെവിയില്‍ പിടിച്ചുവലിക്കുകയും ചെയ്യും. രക്ഷിതാക്കളോടു വിദ്യാര്‍ഥിയെക്കുറിച്ചു മോശമായി സംസാരിക്കും. ഉത്തരക്കടലാസ് വലിച്ചെറിയും. വൈവ പൂര്‍ത്തിയാക്കില്ലെന്നു ഭീഷണിപ്പെടുത്തും. ഇതിനെല്ലാം പുറമേയാണ് തടിച്ചി, കറുമ്പി, വൈറ്റി, തീവ്രവാദി എന്നിങ്ങനെയൊക്കെ വിളിച്ചു വിദ്യാര്‍ത്ഥികളെ വിളിച്ചു മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. കോളജ് ഡീനിന് ഒരു വര്‍ഷം മുന്‍പു പരാതി നല്‍കിയിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. മുന്‍പു പരാതിയില്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി.
കര്‍ണാടക സ്വദേശിയായ ഡോ.എം.കെ.റാം 15 വര്‍ഷമായി ഇവിടെ അധ്യാപകനാണ്. നിതിന്‍ രാജിന്റെ മരണം വലിയ വിവാദമായതോടെ ഡോ. എം.കെ.റാമും ഡോ. കെ.ടി.സംഗീത നമ്പ്യാരും ഒളിവില്‍ പോയിരിക്കുകയാണ്. ആരോപണവിധേയരായ അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും ശക്തമായ മുന്നറിയിപ്പു നല്‍കി ഇന്നലെ 10 സംഘടനകള്‍ കോളജിലേക്കു മാര്‍ച്ച് നടത്തി. ക്ലാസ് ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികളും പ്രതിഷേധത്തിനിറങ്ങി. സസ്‌പെന്‍ഷനിലായ ഇവര്‍ക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.
മരണത്തില്‍ 5 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ പട്ടികജാതി കമ്മിഷന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മിഷനും നിര്‍ദേശിച്ചു. കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ ശേഖരന്‍ മിനിയോടനും അംഗം ടി.കെ.വാസുവും നിതിന്റെ വീട്ടിലെത്തി മാതാപിതാക്കളില്‍നിന്നു വിവരങ്ങള്‍ തേടി. സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ കോളജുകളിലും സിറ്റിങ് നടത്തുമെന്നു കോളജിലെത്തിയ സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍മാന്‍ എം. ഷാജിര്‍ അറിയിച്ചു.