പെരിന്തൽമണ്ണയിൽ വനിതാ ഗൈനക്കോളജിസ്റ്റിനെ രോഗിയുടെ ബന്ധുക്കൾ മുഖം മറച്ചെത്തി മർദ്ദിച്ചതായി പരാതി
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ സീനിയർ വനിതാ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെ പെരിന്തൽമണ്ണയിലെ വീട്ടിലെ പരിശോധനാമുറിയിൽവെച്ച് രോഗിയുടെ ബന്ധുക്കളായ നാലുപേർ മർദ്ദിച്ചതായി പരാതി. മൂക്കിനുൾപ്പെടെ പരിക്കേറ്റ ഡോക്ടർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) പെരിന്തൽമണ്ണ ഘടകത്തിന്റെ നേതൃത്വത്തിൽ സംയുക്ത സമരസമിതി പെരിന്തൽമണ്ണയിൽ ഒ.പി. ബഹിഷ്കരിച്ച് സമരം പ്രഖ്യാപിച്ചു.
കഴിഞ്ഞ 19-ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രസവിച്ച സ്ത്രീയെ പ്രസവാനന്തര രക്തസ്രാവത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ഇവർ 23-ന് മരിക്കുകയുംചെയ്തു. ഇതിന്റെ തുടർച്ചയായിട്ടാണ് അക്രമമെന്ന് സംശയിക്കുന്നു.
മർദ്ദിച്ച സംഘത്തിൽ രണ്ടുപേർ സ്ത്രീകളാണ്. മുഖം പൂർണമായി മറയ്ക്കുന്ന രീതിയിൽ പർദ്ദ ധരിച്ചിരുന്നതിനാൽ ഇവരെ തിരിച്ചറിയാനായില്ല. ഡോക്ടറുടെ വീട്ടിലെ സഹായിയായ സ്ത്രീയ്ക്കും വനിതാ ജീവനക്കാരിക്കും അക്രമം തടയാനുള്ള ശ്രമത്തിനിടെ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതായി പെരിന്തൽമണ്ണ പോലീസ് അറിയിച്ചു.