കമ്മീഷണര്‍ ആഭ്യന്തര മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണ്; ചെന്നിത്തലയുടെ വാക്കുകളെ തള്ളി അൻസിബ 

നടി ലക്ഷ്മി പ്രിയയ്‌ക്കെതിരായ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന രമേശ് ചെന്നിത്തലയുടെ വാക്കുകളെ തള്ളി നടി അന്‍സിബ ഹസ്സന്‍. കമ്മീഷണര്‍ ആഭ്യന്തര മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് അന്‍സിബ പറയുന്നത്.

 

കൊച്ചി : നടി ലക്ഷ്മി പ്രിയയ്‌ക്കെതിരായ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന രമേശ് ചെന്നിത്തലയുടെ വാക്കുകളെ തള്ളി നടി അന്‍സിബ ഹസ്സന്‍. കമ്മീഷണര്‍ ആഭ്യന്തര മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് അന്‍സിബ പറയുന്നത്.''പൊലീസ് എഫ് ഐ ആര്‍ എടുത്തിട്ടില്ല സാര്‍.. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍. എഫ്‌ഐആര്‍ ഇടാത്തതിനെ തുടര്‍ന്ന് ഞാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് സാര്‍. കേസെടുക്കാനാവില്ല എന്ന് അവര്‍ കോടതിയിലും പറഞ്ഞിട്ടുണ്ട് സാര്‍.'' എന്നാണ് അന്‍സിബ പറയുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് അന്‍സിബയുടെ പ്രതികരണം. രമേശ് ചെന്നിത്തലയുടെ വിഡിയോ പങ്കുവച്ചു കൊണ്ടാണ് അന്‍സിബ മറുപടി നല്‍കിയത്. കേസെടുക്കാനാവില്ലെന്ന് കാണിച്ച് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ നിന്നും ലഭിച്ച മറുപടിയും തെളിവായി അന്‍സിബ പങ്കുവച്ചിട്ടുണ്ട്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും എന്നാല്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വകുപ്പല്ലാതെ മറ്റ് വകുപ്പുകളൊന്നും ചുമത്താനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്. ആയതിനാല്‍ പരാതിക്കാരിയ്ക്ക് കോടതിയെ സമീപിക്കാമെന്നും പൊലീസ് നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.

'നടി എന്നെ ഫോണില്‍ വിളിച്ചു. പരാതികൊടുത്തിട്ടും എഫ്‌ഐആര്‍ ഇടുന്നില്ല എന്ന് പറഞ്ഞു. കമ്മിഷണറെ വിളിച്ചപ്പോള്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു. പോലീസ് എഫ്‌ഐആര്‍ ഇട്ടാല്‍ ഞാന്‍ അന്വേഷണത്തില്‍ ഇടപെടുന്നത് ശരിയല്ല. ആഭ്യന്തരമന്ത്രി ഒരു അന്വേഷണത്തിലും ഇടപെടുന്നത് ശരിയല്ല. അതാണ് രീതി, ഞാന്‍ ഇടപെടുന്നതാണ് തെറ്റ്. എഫ്‌ഐആര്‍ ഇട്ടാല്‍ അന്വേഷിച്ച് നടപടിയെടുക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്'എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.