ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവം ; പ്രതിയുടെ ഫോണ്‍കോളടക്കം പരിശോധിക്കണം ; ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുവരണമെന്ന് എം വി ഗോവിന്ദന്‍

അപകടം നടന്ന സ്ഥലത്തെ പഞ്ചായത്തംഗം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഉറ്റസുഹൃത്താണെന്നും അദ്ദേഹം ആരോപിച്ചു.

 

'സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കിട്ടിയല്ലോ. ഇനി പ്രതിയുടെ ഫോണ്‍ കോളടക്കം പരിശോധിച്ച് ഗൂഢാലോചനയില്‍ വ്യക്തത വരുത്തണം.

വഴിക്കടവ് അപകടത്തില്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ ഉന്നയിച്ച ഗൂഢാലോചന ആരോപണം പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തില്‍ പിടിയിലായ പ്രതിയുടെ ഫോണ്‍ കോളടക്കം പരിശോധിക്കണം. അപകടത്തിനും മുന്‍പും ശേഷവും പ്രതി ആരെയൊക്കെ വിളിച്ചെന്നതില്‍ വ്യക്തത വരണം. അപകടം നടന്ന സ്ഥലത്തെ പഞ്ചായത്തംഗം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഉറ്റസുഹൃത്താണെന്നും അദ്ദേഹം ആരോപിച്ചു.


'സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കിട്ടിയല്ലോ. ഇനി പ്രതിയുടെ ഫോണ്‍ കോളടക്കം പരിശോധിച്ച് ഗൂഢാലോചനയില്‍ വ്യക്തത വരുത്തണം. ഒന്നും കിട്ടാതിരിക്കുമ്പോള്‍ വീണുകിട്ടിയ അവസരം പോലെ ഈ സംഭവത്തെ ഉപയോഗിക്കുകയാണ് പ്രതിപക്ഷം. അതുകൊണ്ടുതന്നെ ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയമുണ്ട്. കെഎസ്ഇബിക്കല്ല ഉത്തരവാദിത്തം. വൈദ്യുതി കട്ടെടുത്ത് അപകടമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു. അതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടത്തിയത്. പന്നിയെ പിടിക്കാന്‍ വേണ്ടി മാത്രമായിട്ട് ഇങ്ങനെയൊരു കെണി വെക്കണോ? ഇത് കര്‍ഷകരുടെ പ്രശ്‌നവുമായി ബന്ധമുള്ളതല്ല. ഇത് ഫെന്‍സിങുമായി ബന്ധമുള്ളതല്ല,' അദ്ദേഹം പറഞ്ഞു.

സ്ഥലം പഞ്ചായത്ത് മെമ്പര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അടുത്ത സുഹൃത്താണ്. സംഭവം ഉണ്ടായ ഉടനെ വിഷയത്തില്‍ സമരവും പ്രക്ഷോഭവും യുഡിഎഫ് ആരംഭിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതിന് മുന്‍പ് അവിടെ അത്തരം സംഭവമുണ്ടായപ്പോള്‍ ഒരാളും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു. അതിനാല്‍ തന്നെ ഇപ്പോഴത്തെ സംഭവം പരിശോധിക്കണം. പ്രതിയുടെ ഫോണ്‍ കോള്‍ പരിശോധിച്ചാല്‍ ആരോടൊക്കെ ബന്ധപ്പെട്ടെന്ന് വ്യക്തമാകും. ജയിക്കാന്‍ എന്തും ചെയ്യുന്ന കൂട്ടരാണ് പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.