ക്ഷേത്രോത്സവത്തിനിടെ സംഘർഷം: കൊല്ലത്ത് മദ്യപസംഘം തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച 18കാരൻ മരിച്ചു

ക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ 18കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
 

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ 18കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

മാർച്ച് ഒന്നിനായിരുന്നു ഹരികൃഷ്ണന് ക്രൂരമായി മർദ്ദനമേറ്റത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണൻ. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. ഹരികൃഷ്ണനെ ഇവർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

സഹോദരൻ ഇടപെട്ട് പിന്നീട് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ പ്രതികൾ ഹരികൃഷ്ണനെയും സഹോദരനെയും ഓഡിറ്റോറിയത്തിന് സമീപം വിളിച്ചുവരുത്തി വീണ്ടും മർദിച്ചു. ഹരികൃഷ്ണന്റെ തലയ്ക്ക് തടിക്കഷണം കൊണ്ട് അടിക്കുകയാണ് പ്രതികൾ ചെയ്തത്. ഇതോടെ ഹരികൃഷ്ണൻ ബോധരഹിതനായി വീണു. കൊല്ലാതെ സ്വകാര്യ ആശുപത്രിയിലാണ് ഹരികൃഷ്ണനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരുത്തടി സ്വദേശി സുനില്‍കുമാര്‍, രതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾ ഒളിവിലാണ്. ഇവരെ പിടികൂടാൻ പൊലീസിന്റെ പത്തംഗ സംഘം രംഗത്തുണ്ട്.