പൊങ്കാലയ്ക്കയത്തിയവർക്ക് സൗകര്യങ്ങളൊരുക്കിയത് പള്ളിയും മസ്ജിദും

വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് മുന്നോടിയായി നടത്തിയ പ്രഭാഷണത്തില്‍, പൊങ്കാലയ്ക്കെത്തുന്ന സഹോദരിമാര്‍ക്കും കുട്ടികള്‍ക്കും ഏറ്റവും മികച്ച ആതിഥേയത്വം നല്‍കണമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് സമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

 

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയവർക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയത്  പാളയം ജുമ മസ്ജിദും സെന്റ് ജോസഫ് ചര്‍ച്ചും ആയിരുന്നു. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് മുന്നോടിയായി നടത്തിയ പ്രഭാഷണത്തില്‍, പൊങ്കാലയ്ക്കെത്തുന്ന സഹോദരിമാര്‍ക്കും കുട്ടികള്‍ക്കും ഏറ്റവും മികച്ച ആതിഥേയത്വം നല്‍കണമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് സമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

മസ്ജിദില്‍ പൊങ്കാലയ്ക്കായി ദൂരസ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് രാവിലെ കുളിക്കാനും പ്രാഥമിക സൗകര്യങ്ങള്‍ക്കുമടക്കം പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. കൂടാതെ പൊള്ളുന്ന ചൂടിനിടെ വിശ്രമിക്കാന്‍ മുന്‍ വര്‍ഷങ്ങളില്‍ കമ്യൂണിറ്റി ഹാളായിരുന്നു തുറന്ന് നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ പ്രത്യേക പന്തല്‍ തന്നെ ഒരുക്കി. പള്ളിക്ക് സമീപം പൊങ്കാലയടുപ്പ് നിരത്തി കാത്തിരുന്നവര്‍ക്ക് നോമ്പ് കഞ്ഞി, ചായ, സ്‌നാക്‌സ് തുടങ്ങി ഭക്ഷണവും 24 മണിക്കൂറും കുടിവെള്ളവുമെല്ലാം ഒരുക്കിയിട്ടുണ്ട്.

പൊങ്കാല പ്രമാണിച്ച് തൊട്ടടുത്ത സെന്റ് ജോസഫ് പള്ളിയിലും കുടിവെള്ളവും വിശ്രമസൗകര്യങ്ങളും ഉള്‍പ്പടെ ഒരുക്കിയിട്ടുണ്ട്. രാവിലെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പാളയത്തെ കൂട്ടായ്മയാണ് തയാറാക്കിയത്.നഗരത്തിലുടനീളം വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഭക്ഷണം, വെള്ളം, മോര്, പഴങ്ങള്‍, ജ്യൂസ് ഉള്‍പ്പടെ നല്‍കിയിരുന്നു.