കുട്ടികളെ പരിഹസിക്കരുത്, ഭയപ്പെടുത്തരുത്; അങ്കണവാടി ജീവനക്കാർക്ക് സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കർശന നിർദേശം
അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് ജീവനക്കാർക്ക് സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കർശന നിർദേശം. അത്തരം നടപടി കുട്ടികളിൽ മാനസികാഘാതമുണ്ടാക്കുമെന്നും അതിനിടയാക്കരുതെന്നുമാണ് നിർദേശത്തിലുള്ളത്
ആലപ്പുഴ: അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് ജീവനക്കാർക്ക് സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കർശന നിർദേശം. അത്തരം നടപടി കുട്ടികളിൽ മാനസികാഘാതമുണ്ടാക്കുമെന്നും അതിനിടയാക്കരുതെന്നുമാണ് നിർദേശത്തിലുള്ളത്. അങ്കണവാടി സേവനങ്ങളുടെ ഗുണനിലവാരമുയർത്തൽ, പ്രവർത്തകരുടെ പെരുമാറ്റം മികവുറ്റതാക്കൽ എന്നീ ലക്ഷ്യത്തോടെയാണ് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് ഉത്തരവിറക്കിയത്.
ഓരോ കുട്ടിയും ശാരീരികവും മാനസികവുമായി വ്യത്യസ്തരാണ്. അതിനാൽ വ്യക്തിസവിശേഷതയറിഞ്ഞു പരിചരണം നൽകണം. അവരെ ഭയപ്പെടുത്തുന്ന പെരുമാറ്റമോ ക്രൂരമായ നടപടിയോ അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്.
അങ്കണവാടിയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ജലസംഭരണി കൃത്യം ഇടവേളകളിൽ വൃത്തിയാക്കണം. കുട്ടികൾക്കു ശൗചാലയ പരിശീലനം നൽകണം. ശൗചാലയത്തിൽ പോകേണ്ടിവന്നാൽ അവരെ ഭയപ്പെടുത്തരുത്. അങ്കണവാടി വീടുപോലെ തോന്നണം. രക്ഷിതാക്കൾക്ക് വിവരങ്ങൾ സത്യസന്ധമായി കൈമാറി പരാതിയൊഴിവാക്കണം. പരാതിയുണ്ടായാൽ അടിയന്തര പരിഹാരം കാണണമെന്നുമെല്ലാം നിർദേശത്തിലുണ്ട്.