മുഖ്യമന്ത്രി പ്രഖ്യാപനം: ഹൈക്കമാന്‍ഡ് തീരുമാനത്തിനായി കാത്തിരിക്കുന്നു- കുഞ്ഞാലിക്കുട്ടി
മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാതെ ലീഗ്. ഡൽഹിയിൽ നിന്നുള്ള ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അതിനുശേഷമേ പ്രതികരിക്കൂ എന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മലപ്പുറം: മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാതെ ലീഗ്. ഡൽഹിയിൽ നിന്നുള്ള ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അതിനുശേഷമേ പ്രതികരിക്കൂ എന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'ഡൽഹിയിൽനിന്ന് തീരുമാനം വരുന്നതിനായി കാത്തിരിക്കുകയാണ്. ഒരാഴ്ചയൊക്കെ സമയമെടുക്കുന്നത് സ്വാഭാവികമാണ്. ഹൈക്കമാൻഡ് ഇതുവരെ ലീഗുമായി ബന്ധപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെനിന്നും തീരുമാനം വന്നതിനുശേഷം ലീഗ് നേതൃത്വവുമായി ചർച്ച നടത്തി ബാക്കി കാര്യങ്ങൾ തീരുമാനിക്കും.' അദ്ദേഹം പറഞ്ഞു.
യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി മാത്രമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രി പദത്തിലേക്ക് ആർക്കാണ് പിന്തുണ എന്ന കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചില്ല. മാത്രമല്ല, ഹൈക്കമാൻഡിന്റെ തീരുമാനം ലീഗിന്റെ താൽപര്യത്തിന് വിരുദ്ധമാണെങ്കിൽ എന്തായിരിക്കും പ്രതികരണം എന്ന കാര്യത്തിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയിട്ടില്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെയാണ് ലീഗ് നേരത്തെ പിന്തുണച്ചിരുന്നത്. നിലവിൽ കെ.സി. വേണുഗോപാലിന് അനുകൂലമായ സാഹചര്യമാണ് ഡൽഹിയിലുള്ളത് എന്ന സൂചനയാണ് ലീഗിന്റെ പ്രതികരണത്തിൽ നിന്നും ലഭിക്കുന്നത്. ഇടഞ്ഞുനിൽക്കാൻ സാധ്യതയില്ലെങ്കിലും ശക്തമായ പ്രതിഷേധം ഉണ്ടായേക്കാം എന്ന സൂചനയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികണം നൽകുന്ന സൂചന.
അതേസമയം, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസം നേരിടുന്നതിൽ ലീഗിന് വലിയ പ്രശ്‌നമില്ല എന്ന തരത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. 'സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ല. ഇനി ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥർക്കറിയാം. അതുകൊണ്ടുതന്നെ അവർ വേറെ എവിടെയും പോയി ഉത്തരവുകൾ വാങ്ങില്ല. അത്തരം പേടികളൊന്നും ആർക്കും വേണ്ട.' അദ്ദേഹം പറഞ്ഞു.