കട്ടൻ ചായയും പരിപ്പുവടയുമെന്ന് പറഞ്ഞ് ഇ.പിയെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചു: മുഖ്യമന്ത്രി
 

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ. പി.ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം ' മുഖ്യമന്ത്രി പിണറായി വിജയൻ  പ്രകാശനം ചെയ്തു. കണ്ണൂർ ടൗൺ സക്വയറിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് ടി.പദ്മനാഭൻ പുസ്തകം ഏറ്റുവാങ്ങി

 


കണ്ണൂർ :സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ. പി.ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം ' മുഖ്യമന്ത്രി പിണറായി വിജയൻ  പ്രകാശനം ചെയ്തു. കണ്ണൂർ ടൗൺ സക്വയറിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് ടി.പദ്മനാഭൻ പുസ്തകം ഏറ്റുവാങ്ങി.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വളർന്നു മുന്നേറിയ ഒരാളെ സംബന്ധിച്ചിടത്തോളം വസ്തുതാപരമായ ആവിഷ്കാരമാണ് ഈ പുസ്തകമെന്നു മുഖ്യമന്ത്രി പറഞ്ഞു.ഓരോ ചരിത്ര സംഭവങ്ങളെയും എങ്ങനെ നേരിട്ടു എന്നതിനുള്ള സാക്ഷ്യപത്രമായി ഈ പുസ്തകം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കാലത്തിന്റെ കഥകൂടിയാവും ഇ.പി.യുടെ ആത്മകഥയെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പട്ട ഇ.പി.യുടെ ബാല്യവും കൗമാരവും പ്രതിസന്ധി നിറഞ്ഞതായിരുന്നുവെന്നും പിണറായി പറഞ്ഞു. പലപ്പോഴും തെറ്റായ കാര്യങ്ങൾ പറഞ്ഞ് വലതുപക്ഷശക്തികൾ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തു. കട്ടൻ ചായയും പരിപ്പുവടയുമെന്നത് അദ്ദേഹം കാലോചിതമായ മാറ്റത്തെ കുറിച്ചു പറഞ്ഞതാണ്. ഇതുപാർട്ടിക്കും അദ്ദേഹത്തിനുമെതിരെയായി വലതുപക്ഷശക്തികളും മാധ്യമങ്ങളും ഉപയോഗിച്ചു. ഇതൊക്കെ അതിജീവിച്ചു കൊണ്ടാണ് ജയരാജൻ രാഷ്ട്രീയ രംഗത്തു നിലനിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ നിഷ്കളങ്ക മനസുള്ളയാളാണ് ഇ.പി ജയരാജൻ വിപുലമായ സൗഹൃദത്തിന് ഉടമയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ.പിപി ജയരാജന്റെ ഏറ്റവും വലിയ സമ്പത്ത് അദ്ദേഹത്തിന്റെ സ്നേഹിതന്മാരുടെ ബാഹുല്യമാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു. ചടങ്ങിൽ
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷനായി.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഗോവ മുൻ ഗവർണർ പി. എസ് ശ്രീധരൻ പിള്ള , സിപിഐ നേതാവ്  പന്ന്യൻ രവീന്ദ്രൻ,വി. ശിവദാസൻ എം.പി, എം.വിജയകുമാർ ,മാതൃഭൂമി മാനേജിംഗ് ഡയരക്ടർ എം.വിശ്രേയാoസ് കുമാർ , ആർ.രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.