സഭയില്‍ ഇടഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; ആരെയും അപമാനിച്ചിട്ടില്ലെന്ന് പിണറായി

നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക് പോര്. മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞ മാസ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്‌പോര് ഉണ്ടായത്. നോട്ടീസിന് മന്ത്രി മറുപടി പറയുന്നതിനിടെ വനംമന്ത്രി ഇടപെട്ട് സംസാരിച്ചത് ഫിഷറിസ് മന്ത്രിക്ക് കഴിവ് കേടുണ്ടെന്ന് തോന്നിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു.

 

തിരുവനന്തപുരം:  നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക് പോര്. മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞ മാസ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്‌പോര് ഉണ്ടായത്. നോട്ടീസിന് മന്ത്രി മറുപടി പറയുന്നതിനിടെ വനംമന്ത്രി ഇടപെട്ട് സംസാരിച്ചത് ഫിഷറിസ് മന്ത്രിക്ക് കഴിവ് കേടുണ്ടെന്ന് തോന്നിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് മന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് ഭരണപക്ഷം രംഗത്തുവന്നതോടെ സഭയില്‍ ബഹളമായി. പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയായില്ലെന്ന് പരാമര്‍ശം സ്പീക്കറും പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

'സജി ചെറിയാന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയം വലിയ തോതില്‍ സംസ്ഥാന സര്‍ക്കാരിനെ ബാധിച്ചിട്ടുണ്ട്. ഒരു മന്ത്രി സംസാരിക്കുമ്പോള്‍ മറ്റൊരു മന്ത്രി ഇടപെട്ട് സംസാരിച്ചു. സ്പീക്കര്‍ പതിവില്‍ നിന്ന് വിപരീതമായി അത് അനുവദിക്കുകയും ചെയ്തു ഫിഷറിസ് മന്ത്രിക്ക് ഇക്കാര്യത്തില്‍ മറുപടി പറയാന്‍ അല്‍പം കഴിവുകേട് ഉണ്ടെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു മന്ത്രിയുടെ ഇടപെടല്‍' പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. കഴിവുകോട് എന്ന പരാമര്‍ശം വന്നതോടെ സ്പീക്കര്‍ ഇടപെട്ട് താങ്കളെ പോലെ സീനിയറായ ഒരാളില്‍ നിന്ന് അത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകരുതായിരുന്നു. ഒരു മന്ത്രി കഴിവുകെട്ടവനെന്ന പരാമര്‍ശം പിന്‍വലിക്കണം. 'താന്‍ ആരെയും അപമാനിച്ചിട്ടില്ല. അപമാനിക്കാന്‍ ശ്രമിച്ചത് നിങ്ങളാണ്. ഒരുമന്ത്രി മറുപടി പറയുമ്പോള്‍ മറ്റൊരു മന്ത്രി എഴുന്നേറ്റിട്ട് പറയുന്നത് ഈ പറയുന്ന മന്ത്രിക്ക് കഴിവില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകാണ്. ഇതാണ് അപരാധം. അതാണ് ഇവിടെയുണ്ടായത്. അത് പാടുണ്ടോ?.' പിണറായി പറഞ്ഞു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സമയത്ത് അടിയന്തര പ്രമേയം വന്ന പലഘട്ടങ്ങളിലെല്ലാം മന്ത്രിമാര്‍ സംസാരിക്കുമ്പോള്‍ നിയമനമന്ത്രിയും പാര്‍ലമെന്ററി കാര്യ മന്ത്രിയും ഇടപെട്ട് സംസാരിച്ചതിന്റെ റെക്കോര്‍ഡ് സഭയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. സജി ചെറിയാന്‍ അടിയന്തരപ്രമേയം അവതരിപ്പിക്കുന്ന സമയത്ത് വഴങ്ങുമോയെന്ന് ചോദിച്ചപ്പോള്‍ എംഎല്‍എ വഴങ്ങിയില്ല, ആ ഒരുകാര്യമാണ് ഫിഷറിസ് മന്ത്രി സംസാരിക്കുന്നതിനിടെ വനം മന്ത്രി പറഞ്ഞത്. വളരെ വൃത്തിയായിട്ടാണ് ഫിഷറിസ് മന്ത്രി അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിയത്. പിണറായിയെ പോലെ സീനിയറായ ഒരാളില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകരുതായിരുന്നു. ഫിഷറിസ് മന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശം പ്രതിപക്ഷ നേതാവ് പിന്‍വലിക്കണം. അല്ലെങ്കില്‍ അത് സഭാനടപടികളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'മുഖ്യമന്ത്രി ഇവിടെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. ആദ്യം കാണേണ്ടത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമമന്ത്രിയോ പാര്‍ലമെന്ററി മന്ത്രിയോ സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് മന്ത്രിമാര്‍ സംസാരിച്ച ശേഷമാണ്. അത് അല്ല ഇവിടെ ഉണ്ടായത്. ഫിഷറിസ് മന്ത്രിക്ക് കഴിവില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. അദ്ദേഹം നല്ല കഴിവുറ്റ മന്ത്രിയാണെന്ന അഭിപ്രായക്കരാനാണ് ഞാന്‍. അദ്ദേഹം ഒരു പുതിയ മന്ത്രിയായതുകൊണ്ട് നേരത്തെ മന്ത്രിയിരുന്നയാള്‍ ഇപ്പോള്‍ പുതുതായി വന്ന മന്ത്രിക്ക് കഴിവില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമാറുള്ള ഇടപെടലാണ് ഉണ്ടായത്. അതിന്റെ അര്‍ഥം ഫിഷറിസ് മന്ത്രിക്ക് കഴിവ് കേടുണ്ടെന്നല്ല' പിണറായി പറഞ്ഞു. മത്സ്യബന്ധന മേഖലയെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സഭ ബഹിഷ്‌കരിച്ചു.