ചക്കുളത്തുകാവ് പൊങ്കാല ; ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളില്‍ ഡിസംബർ 04, വ്യാഴാഴ്ച പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം തന്നെ സർക്കാർ ഒഫീസുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. ആലപ്പുഴയിലെ നാലും പത്തനംതിട്ടയിലെ ഒരു താലൂക്കിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
'ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലാണ് നാളെ പ്രാദേശിക അവധി നൽകിയിരിക്കുന്നത്. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി. ഇവിടങ്ങളിൽ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരിക്കും അവധി ലഭിക്കുക. അതോടൊപ്പം സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധിയായിരിക്കും'- കളക്ടറുടെ ഉത്തരവ് വ്യക്തമാക്കുന്നു.
പത്തനംതിട്ട തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷയ്ക്ക് അവധി ബാധകമല്ല.
അതേസമയം, പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും പൊലീസ് സംവിധാനവും ഫയർഫോഴ്സും ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങൾ ഏകോപനത്തോടെ പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ഗതാഗത തടസ്സമുണ്ടാകാതിരിക്കുവാൻ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് നടപടികൾ പൊലീസും, മോട്ടോർ വാഹന വകുപ്പും സ്വീകരിക്കും.
ഫയർ എഞ്ചിനും മറ്റ് സുരക്ഷാ സംവിധാനങ്ങളും സഹിതം അഗ്നിരക്ഷാ സേനയുടെ. മൂന്നു യൂണീറ്റുകളും റെസ്ക്യൂ ബോട്ടും സ്കൂബാ ഡൈവിംഗ് ടീമും സജ്ജമാക്കും. ക്ഷേത്ര പരിസരങ്ങളിൽ വിവിധ സ്ക്വാഡുകളുടെ പ്രവർത്തനം ഊർജ്ജിതമാക്കും.