രാജ്യത്തെ എട്ടാമത്തെ കേന്ദ്ര ഫൊറൻസിക് ലാബ് കേരളത്തിലേക്ക് 

രാജ്യത്തെ എട്ടാമത്തെ കേന്ദ്ര ഫൊറൻസിക് ലാബ് കേരളത്തിലേക്ക്.ടെക്‌നോസിറ്റിയിൽ ഇതിനായി വർഷം 100 രൂപ നിരക്കിൽ 90 വർഷത്തേക്ക് അഞ്ചേക്കർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സംസ്ഥാനം പാട്ടത്തിനുനൽകും. ഹൈദരാബാദിലെ കേന്ദ്ര ഫൊറൻസിക് ലാബ് ഡയറക്ടറെ പുതിയ കേന്ദ്രത്തിന്റെ നോഡൽ ഓഫീസറായി നിയമിച്ചു.
 

തിരുവനന്തപുരം: രാജ്യത്തെ എട്ടാമത്തെ കേന്ദ്ര ഫൊറൻസിക് ലാബ് കേരളത്തിലേക്ക്.ടെക്‌നോസിറ്റിയിൽ ഇതിനായി വർഷം 100 രൂപ നിരക്കിൽ 90 വർഷത്തേക്ക് അഞ്ചേക്കർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സംസ്ഥാനം പാട്ടത്തിനുനൽകും. ഹൈദരാബാദിലെ കേന്ദ്ര ഫൊറൻസിക് ലാബ് ഡയറക്ടറെ പുതിയ കേന്ദ്രത്തിന്റെ നോഡൽ ഓഫീസറായി നിയമിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുന്ന ഫൊറൻസിക് പരിശോധനാ കേസുകൾ വേഗം പൂർത്തിയാക്കാൻ ഇത് സഹായമാകും.

കേരളം, തമിഴ്‌നാട്, കർണാടക, ലക്ഷദ്വീപ്, അന്തമാൻ എന്നീ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങൾക്കായാണ് ലാബ് വരുന്നത്. ദേശീയ ഫൊറൻസിക് ഇൻഫ്രാസ്ട്രക്ചർ എൻഹാൻസ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് ആരംഭിക്കുന്നത്.

ചണ്ഡീഗഢ്, ഡൽഹി, ഭോപാൽ, പുണെ, കൊൽകൊത്ത, ഗുവാഹാട്ടി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നിലവിൽ കേന്ദ്ര ഫൊറൻസിക് ലാബുകളുള്ളത്. ഹൈദരാബാദ് ലാബിന്റെ കീഴിലുണ്ടായിരുന്ന സംസ്ഥാനങ്ങളിൽ ചിലതിനെ തിരുവനന്തപുരത്തെ ലാബിന്റെ പരിധിയിൽ കൊണ്ടുവരും.

കുറ്റകൃത്യ സ്ഥലത്തുനിന്ന് ലഭിക്കുന്ന വസ്തുക്കൾ, വിരലടയാളം തുടങ്ങിയവ പരിശോധിക്കുന്ന ഫിസിക്സ് ഡിവിഷൻ, ജൈവ തെളിവുകൾ വിശകലനംചെയ്യുന്ന ബയോളജി ഡിവിഷൻ, തോക്കുകൾ, വെടിയുണ്ടകൾ എന്നിവയുമായി ബന്ധപ്പെട്ട ബാലിസ്റ്റിക് ഡിവിഷൻ, രാസവസ്തുക്കൾ, ലഹരിമരുന്നുകൾ വിഷവസ്തുക്കൾ എന്നിവയുടെ പരിശോധനയ്ക്ക് കെമിസ്ട്രി ഡിവിഷൻ, നോട്ടുകൾ, ഒപ്പുകൾ, രേഖകൾ തുടങ്ങിയവ പരിശോധിക്കാൻ ഡോക്യുമെന്റ്‌സ് ഡിവിഷൻ, ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്ന സൈബർ ഫൊറൻസിക് ഡിവിഷൻ, ഡിഎൻഎ, പോളിഗ്രാഫ്, എക്സ്‌പ്ലോസീവ് ഡിവിഷനുകളും കേന്ദ്ര ലാബിലുണ്ടാകും.