കേന്ദ്ര നിബന്ധന അംഗീകരിച്ച് കേരളം ; ഇന്ധനവില കൂടിയാൽ വൈദ്യുതി സർച്ചാർജ് കൂടും
വൈദ്യുതി സർച്ചാർജിന് ഏർപ്പെടുത്തിയിരുന്ന പരിധി പിൻവലിച്ച് റെഗുലേറ്ററി കമ്മിഷൻ. യൂണിറ്റിന് മാസം 10 പൈസയായിരുന്നു ഉയർന്ന പരിധി. സംസ്ഥാനസർക്കാരിന് കൂടുതൽ കടമെടുക്കാൻ കേന്ദ്രം ഏർപ്പെടുത്തിയ നിബന്ധനകളിൽ ഒന്നാണിത്. സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് പരിധി പിൻവലിച്ചത്.
തിരുവനന്തപുരം: വൈദ്യുതി സർച്ചാർജിന് ഏർപ്പെടുത്തിയിരുന്ന പരിധി പിൻവലിച്ച് റെഗുലേറ്ററി കമ്മിഷൻ. യൂണിറ്റിന് മാസം 10 പൈസയായിരുന്നു ഉയർന്ന പരിധി. സംസ്ഥാനസർക്കാരിന് കൂടുതൽ കടമെടുക്കാൻ കേന്ദ്രം ഏർപ്പെടുത്തിയ നിബന്ധനകളിൽ ഒന്നാണിത്. സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് പരിധി പിൻവലിച്ചത്.
വൈദ്യുതി വാങ്ങുന്നതിന് വർഷംതോറും നിശ്ചിതതുക കമ്മിഷൻ അംഗീകരിക്കാറുണ്ട്. ഇതിൽക്കൂടുതൽ ചെലവാകുന്നതു മുഴുവൻ സർച്ചാർജായി ഉപഭോക്താക്കളിൽനിന്ന് ഈടാക്കാമെന്നാണ് കേന്ദ്രചട്ടം. എന്നാൽ, സംസ്ഥാന റെഗുലേറ്ററി കമ്മിഷന്റെ ചട്ടപ്രകാരം വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നതുവഴിയുണ്ടാകുന്ന അധികച്ചെലവ് മാത്രമാണ് സർച്ചാർജായി ഈടാക്കാവുന്നത്. ഇത് മാസം യൂണിറ്റിന് പരമാവധി 10 പൈസയെന്ന നിരക്കിലേ ഈടാക്കാവൂ എന്നതായിരുന്നു പരിധി. ചെലവിപ്പോൾ ഏറക്കുറെ 10 പൈസയ്ക്ക് അടുത്താണ്. എന്നാൽ, ഇന്ധനവിലയിൽ കാര്യമായ വർധനയുണ്ടായാൽ ഇനി കൂടുതൽ സർച്ചാർജ് നൽകേണ്ടിവരും.
ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർവരെയുള്ള ആറ് മാസം ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയത് 124.52 കോടിരൂപയാണ്. പരിധി ഏർപ്പെടുത്തിയതുകാരണം 140.78 കോടി രൂപ ഈടാക്കാനായില്ല. ആറുമാസം വെദ്യുതി വാങ്ങാൻ അധികംചെലവായത് 265.3 കോടി രൂപ. മാറ്റിവെച്ച സർച്ചാർജ് ഉടൻ കെഎസ്ഇബിക്ക് ഈടാക്കാനാവില്ല. ഈ ചെലവ് കൂടി അംഗീകരിക്കണമെന്ന് കണക്ക് പുനഃപരിശോധയ്ക്കുള്ള അപേക്ഷയിൽ ആവശ്യപ്പെടാം. അത് കമ്മിഷൻ അംഗീകരിച്ചാൽ ഇതുകൂടി കണക്കാക്കി വൈദ്യുതിനിരക്ക് കൂടാം.