കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: പ്രിയങ്കാ ഗാന്ധി എം.പി
കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രിയങ്കാ ഗാന്ധി എം.പി നിർദേശം നൽകി.
വയനാട് : കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രിയങ്കാ ഗാന്ധി എം.പി നിർദേശം നൽകി. കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോർഡിനേഷൻ ആന്റ് മോണിറ്ററിങ് കമ്മിറ്റിയിൽ (ദിശ) യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി.
താമരശ്ശേരി ചുരം വീതി കൂട്ടൽ, രാത്രി യാത്രാ നിരോധനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചർച്ച ചെയ്തു. ഉന്നതികളിലെ അടിസ്ഥാന സൗകര്യവികസനം, ഗോത്ര വിഭാഗങ്ങളുടെ സാമൂഹിക- വിദ്യാഭ്യാസ- സാമ്പത്തിക ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികൾക്ക് പ്രാധാന്യം നൽകണം. മെഡിക്കൽ കോളേജിന്റെ സ്ഥലമേറ്റെടുക്കൽ, കൽപറ്റ ജനറൽ ആശുപത്രിയോടനുബന്ധിച്ച് ക്രിറ്റിക്കൽ കെയർ ബ്ലോക്കിനായുള്ള സ്ഥലമേറ്റെടുപ്പ് എന്നിവ അടിയന്തിരമായി പൂർത്തിയാക്കാനും എം.പി. നിർദേശം നൽകി. പി.എം ജി.എസ് വൈ പദ്ധതിയിൽ ഉൾപ്പെട്ട വെങ്ങപ്പള്ളി - കൊടുങ്കയം, കല്ലുമുക്ക് - പുത്തൻകുന്ന് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കണം.
കുറിച്ച്യാട് - ചെട്ട്യാലത്തൂർ ഉന്നതികളിലെ കുടുംബങ്ങളുടെ പുനരധിവാസം, എം.ജി.എൻ.ആർ.ഇ.ജി.എസ്, പി.എം.എ വൈ, എം.പി. ലാഡ്‌സ്, പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ വിശദമായി അവലോകനം ചെയ്തു. പ്രിയങ്കാ ഗാന്ധി എം.പി യുടെ ഫണ്ടിൽ നിന്ന് നിർദ്ദേശിച്ച 7.34 കോടിയുടെ 62 പദ്ധതികളിൽ 5.36 കോടിയുടെ 38 പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു.യോഗത്തിൽ എം.എൽ. എ മാരായ ഐ.സി. ബാലകൃഷ്ണൻ, ടി സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്റ്റർ ഡി ആർ മേഘ ശ്രീ, എ.ഡി.എം കെ.എസ് അനിൽകുമാർ, പ്രൊജക്റ്റ് ഓഫീസർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിവർ പങ്കെടുത്തു.