കണ്ണൂർ പയ്യാമ്പലത്തെ സ്മൃതിമണ്ഡപങ്ങള്‍ക്കു സമീപം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു ; രാസലായനി ഒഴിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
കണ്ണൂര്‍ : പയ്യാമ്പലത്ത് സി.പി. എം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങള്‍ക്ക് നേരെ രാസലായനി അക്രമം നടന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് വെളളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു.
സ്മൃതിമണ്ഡപത്തിന് സമീപമുളള സണ്‍ഷൈന്‍ ബാംബുകഫേയിലാണ് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പൊലിസ് കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍ പറഞ്ഞു.
നേതാക്കളുടെ സ്മൃതി കുടീരത്തിന് നേരെ രാസലായനി ഒഴിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊലിസ് ഇടപെടല്‍.
പയ്യാമ്പലത്ത് സി.പി. എം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ രാസലായനി ഒഴിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലുണ്ടെന്നാണ് പൊലിസ് നല്‍കുന്ന വിവരം.
കസ്റ്റഡിയിലുളളയാളെ എ.സി.പി സിബി ടോം, കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കെ.സി സുഭാഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തുവരുന്നത്.
പയ്യാമ്പലത്ത് അലഞ്ഞുതിരിഞ്ഞു കുപ്പിപൊറുക്കുന്നയാളാണ് കസ്റ്റഡിയിലായത്. പെപ്‌സി, കൊക്കോകോളെയെന്നതു പോലെയുളള ശീതളപാനിയം കുപ്പിയില്‍ ബാക്കിവന്നത് പുറത്തേക്ക് കളഞ്ഞപ്പോള്‍ സ്തൂപങ്ങളില്‍ തെറിച്ചതാകാമെന്നാണ് പൊലിസ് കരുതുന്നത്.
എന്നാല്‍ സംഭവത്തിനുപിന്നില്‍ ഗുഡാലോചനയുണ്ടെന്ന് സി.പി. എം നേതാക്കള്‍ ആരോപിച്ച സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലിസ് തീരുമാനം.