എട്ട് വർഷങ്ങൾക്കുശേഷവും മറുപടി ഇല്ല; ജെസ്‌ന തിരോധാനത്തിൽ സി.ബി.ഐ. അന്വേഷണം വീണ്ടും സജീവമാകുന്നു

 ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിൽ വീണ്ടും സി.ബി.ഐ. അന്വേഷണം. അന്വേഷണം തുടരുന്നതിന്റെ ഭാഗമായി എരുമേലി പൊതുമരാമത്ത് വകുപ്പ് അതിഥിമന്ദിരത്തിൽ സി.ബി.ഐയുടെ ഓഫീസ് രണ്ട് ദിവസത്തിനുള്ളിൽ തുറക്കും

 


എരുമേലി:  ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിൽ വീണ്ടും സി.ബി.ഐ. അന്വേഷണം. അന്വേഷണം തുടരുന്നതിന്റെ ഭാഗമായി എരുമേലി പൊതുമരാമത്ത് വകുപ്പ് അതിഥിമന്ദിരത്തിൽ സി.ബി.ഐയുടെ ഓഫീസ് രണ്ട് ദിവസത്തിനുള്ളിൽ തുറക്കും. തിങ്കളാഴ്ച വൈകീട്ട് മുറികളുടെ താക്കോൽ കൈമാറി. മാർച്ച് ഒമ്പതിനാണ് ഓഫീസ് പ്രവർത്തനത്തിനായി രണ്ടുമുറി അനുവദിച്ച് ഉത്തരവായത്.

ജെസ്‌നയെ കാണാതായിട്ട് ഈ മാസം 22-ന്,  എട്ടുവർഷം പൂർത്തിയാകും. കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതിതേടി 2024-ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സി.ബി.ഐ. റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അന്വേഷണം കടന്നുചെല്ലാത്ത മേഖലകൾ ചൂണ്ടിക്കാട്ടി സി.ബി.ഐ. അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരേ ജസ്‌നയുടെ അച്ഛൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

2018-മാർച്ച് 22-നാണ്, കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമനിക്സ് കോളജിലെ രണ്ടാംവർഷ വിദ്യാർഥിനിയായ ജസ്നയെ കാണാതായത്. കൊല്ലമുള സന്തോഷ്‌കവലയിലെ വീട്ടിൽനിന്ന് മുണ്ടക്കയം പുഞ്ചവയലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെസ്‌നയെ പിന്നെ ആരും കണ്ടിട്ടില്ല. എരുമേലിവരെ എത്തിയതായുള്ള വിവരം മാത്രമാണ് വ്യക്തമായി ലഭിച്ചത്. ആദ്യം ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടായില്ല.