കാസർകോട് വീടിനടിയില്‍ ഗുഹ ; സദന്റെ സ്വപ്നവീട് ഇനി വാസയോഗ്യമല്ലെന്ന് വിദഗ്ധ സംഘം

ഒറ്റമാവുങ്കാലില്‍ പണിപൂർത്തിയായ വീടിനടിയില്‍ കണ്ടെത്തിയ ഗുഹയ്ക്ക് 72 മീറ്റർ നീളവും അഞ്ചര മീറ്ററോളം വ്യാസവും.തിരുവനന്തപുരം ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധ സംഘം സ്ഥലത്തെത്തി ഗ്രൗണ്ട് പെനട്രേഷൻ റഡാർ ഉപയോഗിച്ചാണ് ഭൂമിയുടെ ഉപരിതലവും ഗുഹയുടെ ഉള്‍വശവും പരിശോധിച്ചത്.

 

വീടിന്റെ പണി പൂർത്തിയായി ആഗസ്‌ത്‌ 28ന്‌ ഗൃഹപ്രവേശം തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ്‌ ഗർത്തം ശ്രദ്ധയില്‍പെട്ടത്‌.

കാസർകോട് : ഒറ്റമാവുങ്കാലില്‍ പണിപൂർത്തിയായ വീടിനടിയില്‍ കണ്ടെത്തിയ ഗുഹയ്ക്ക് 72 മീറ്റർ നീളവും അഞ്ചര മീറ്ററോളം വ്യാസവും.തിരുവനന്തപുരം ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധ സംഘം സ്ഥലത്തെത്തി ഗ്രൗണ്ട് പെനട്രേഷൻ റഡാർ ഉപയോഗിച്ചാണ് ഭൂമിയുടെ ഉപരിതലവും ഗുഹയുടെ ഉള്‍വശവും പരിശോധിച്ചത്. വീടിന്റെ പണി പൂർത്തിയായി ആഗസ്‌ത്‌ 28ന്‌ ഗൃഹപ്രവേശം തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ്‌ ഗർത്തം ശ്രദ്ധയില്‍പെട്ടത്‌.

കുഴലീകൃത മണ്ണൊലിപ്പാണ് ഗുഹ രൂപം കൊള്ളാൻ കാരണമെന്ന് സംഘം പരിശോധനയില്‍ കണ്ടെത്തി. വീട് വാസയോഗ്യമല്ലെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ദിവസവും വലിയ തോതില്‍ മണ്ണിടിഞ്ഞ് ഗുഹയുടെ വലുപ്പം കൂടുന്നതായി സംഘം കണ്ടെത്തി.

വീടിന് താഴെയുള്ള 150 മീറ്ററോളം അകലെ തോട്ടത്തിലുള്ള കുളത്തിലേക്കാണ് ഗുഹയിലെ വെള്ളം ഒഴുകിയെത്തുന്നത്. വേനല്‍ ശക്തമാവുന്ന സമയത്ത് കൂടുതല്‍ പരിശോധന നടത്തുമെന്ന് സംഘം അറിയിച്ചു.

കുറ്റിക്കോല്‍ പഞ്ചായത്തിലെ കരിവേടകം ആനക്കല്ല് ഒറ്റമാവുങ്കാലിലെ കെ സദൻ പുതുതായി നിർമിച്ച കോണ്‍ക്രീറ്റ്‌ വീടിന്റെ പിറകുവശത്ത്‌ മണ്ണുമാന്തി ഉപയോഗിച്ച്‌ കക്കൂസ്‌ കുഴിയെടുക്കുമ്പോള്‍ ജൂലൈ 26നാണ്‌ ഗുഹ രൂപപ്പെട്ടത്‌.

ടൈല്‍സ് ജോലിക്കാരനായ സദൻ മൂന്നുവർഷം മുമ്പാണ് വീട്‌ നിർമാണം തുടങ്ങിയത്. വീട്‌ വാസയോഗ്യമല്ലാതായതോടെ പകരം പുതിയ വീട് നിർമിച്ചുനല്‍കാൻ സിപിഐ എം നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്‌.