കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്;  വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയില്‍ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി. ഇതാണോ നിരുപാധിക മാപ്പപേക്ഷയെന്ന് കോടതി ചോദിച്ചു. വകുപ്പ് സെക്രട്ടറിയുടെ സത്യവാങ്മൂലം തള്ളിയ കോടതി, പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. കോടതിയോട് ഏറ്റുമുട്ടിയാല്‍ സര്‍ക്കാരിന് രക്ഷിക്കാനാകില്ല. എങ്ങനെ നേരിടണമെന്ന് കോടതിക്ക് അറിയാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു

 

കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയില്‍ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി. ഇതാണോ നിരുപാധിക മാപ്പപേക്ഷയെന്ന് കോടതി ചോദിച്ചു. വകുപ്പ് സെക്രട്ടറിയുടെ സത്യവാങ്മൂലം തള്ളിയ കോടതി, പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. കോടതിയോട് ഏറ്റുമുട്ടിയാല്‍ സര്‍ക്കാരിന് രക്ഷിക്കാനാകില്ല. എങ്ങനെ നേരിടണമെന്ന് കോടതിക്ക് അറിയാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.മുന്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെയും കോടതി വിമര്‍ശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെയാണ്, അല്ലാതെ സര്‍ക്കാരിനെയല്ല. ഉത്തരവ് ഇറക്കുമ്പോള്‍ അക്കാര്യം മനസ്സില്‍ കരുതണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം. ഭീഷണിക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ വഴങ്ങരുത്. ധീരനു മരണം ഒരിക്കലേയുള്ളൂവെന്നും കോടതി ഓര്‍മ്മിപ്പിച്ചു. അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പുതിയ സത്യവാങ്മൂലം കെ ബിജു സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷന്‍ ഉത്തരവില്‍ നിരുപാധികം മാപ്പ് ചോദിച്ച് കെ ബിജു ഐഎഎസ് ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായാണ് മാപ്പപേക്ഷ നല്‍കിയത്. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിലെ പരാമര്‍ശം അനുചിതമായിപ്പോയെന്നും എല്ലാ പദപ്രയോഗങ്ങളും പിന്‍വലിക്കുന്നതായും ബിജു അറിയിച്ചു. ഉത്തരവിലെ പരാമര്‍ശങ്ങള്‍ കോടതിക്കെതിരായതില്‍ ഖേദമുണ്ട്. ഉത്തരവില്‍ പിഴവ് ബോധ്യപ്പെട്ടതോടെ അത് പിന്‍വലിക്കുകയും പുതിയ ഉത്തരവിറക്കുകയും ചെയ്തുവെന്നും കെ ബിജു അറിയിച്ചു.