കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്; മുന്‍ എംഡി കെ എ രതീഷ് രാജിവെച്ചു

കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു. ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം അടക്കമുള്ള പദവികളാണ് രാജിവെച്ചത്. അഴിമതിക്കേസില്‍ പ്രതിയായ ഒരാള്‍ സര്‍ക്കാരിന്റെ മൂന്നു സുപ്രധാന പദവികളില്‍ ഇപ്പോഴും തുടരുന്നത് ആശ്ചര്യകരമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ രതീഷിനോട് രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന.

 

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു. ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം അടക്കമുള്ള പദവികളാണ് രാജിവെച്ചത്. അഴിമതിക്കേസില്‍ പ്രതിയായ ഒരാള്‍ സര്‍ക്കാരിന്റെ മൂന്നു സുപ്രധാന പദവികളില്‍ ഇപ്പോഴും തുടരുന്നത് ആശ്ചര്യകരമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ രതീഷിനോട് രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന.

കേരള റൂട്രോണിക്‌സ് മാനേജിങ് ഡയറക്ടര്‍, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിഇഒ പദവികളും രതീഷ് വഹിച്ചിരുന്നു. ഈ പദവികളും രതീഷ് രാജിവെച്ചതായാണ് റിപ്പോര്‍ട്ട്. കശുവണ്ടി അഴിമതിക്കേസ് പരിഗണിക്കുമ്പോള്‍, കെ എ രതീഷ് ഇപ്പോഴും സുപ്രധാന പദവികള്‍ വഹിക്കുന്നതില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. എങ്ങനെയാണ് വിചാരണ നേരിടാന്‍ കാത്തിരിക്കുന്ന ഒരാള്‍, അഴിമതി നടത്താന്‍ വളരെ അവസരമുള്ള ഉന്നത പദവികള്‍ വഹിക്കുന്നതെന്ന് കോടതി ചോദിച്ചു.

ഇതൊന്നും സര്‍ക്കാര്‍ കാണുന്നില്ലേയെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു. കശുവണ്ടി അഴിമതിക്കേസില്‍ ഹൈക്കോടതി നിരവധി തവണ നിര്‍ദേശിച്ചിട്ടും കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. അഴിമതിയൊന്നും നടന്നിട്ടില്ലെന്നും, നടപടിക്രമങ്ങളിലെ ചില വീഴ്ചകള്‍ മാത്രമാണ് സംഭവിച്ചത് എന്നായിരുന്നു ഇടതു സര്‍ക്കാരിന്റെ നിലപാട്. യുഡിഎഫ് സര്‍ക്കാരാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്.