വീണ്ടും പിഎസ് സി പരീക്ഷയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍

എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റസ് വകുപ്പിലേക്കുള്ള റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയുടെ വിജ്ഞാപനം വന്ന നാള്‍ മുതല്‍ പിഎസ്‌സിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് അടിമുടി വീഴ്ചകളായിരുന്നു.

 

ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും ഓപ്ഷന്‍ 'ബി' ഉത്തരമായി വരുന്ന രീതിയില്‍, ഉത്തരസൂചിക തയ്യാറാക്കിയെന്നും പരാതി. പുനപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ സമീപിച്ചു.

എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലേക്കുള്ള റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയില്‍ ഗുരുതര ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ല. ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും ഓപ്ഷന്‍ 'ബി' ഉത്തരമായി വരുന്ന രീതിയില്‍, ഉത്തരസൂചിക തയ്യാറാക്കിയെന്നും പരാതി. പുനപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ സമീപിച്ചു.

എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റസ് വകുപ്പിലേക്കുള്ള റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയുടെ വിജ്ഞാപനം വന്ന നാള്‍ മുതല്‍ പിഎസ്‌സിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് അടിമുടി വീഴ്ചകളായിരുന്നു. 2025 ഒക്ടോബര്‍ 30നാണ് വിജ്ഞാപനം വന്നത്. 2026 മാര്‍ച്ച് 24ന് പരീക്ഷയുടെ സിലബസ് പ്രസിദ്ധീകരിച്ചു. മുന്‍തവണകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൊമേഴ്‌സ് ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്കും പരീക്ഷ എഴുതാമായിരുന്നു. പക്ഷേ കോമേഴ്‌സ് ഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരാതി നല്‍കിയെങ്കിലും ഫലം കാണാതെ വന്നതോടെ, കൊമേഴ്‌സ് പശ്ചാത്തലം ഉള്ള പലരും പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കിയുമില്ല. കണ്‍ഫര്‍മേഷന്‍ വിന്‍ഡോ അടച്ചതിനുശേഷം, പരീക്ഷയ്ക്ക് കഷ്ടിച്ച് രണ്ടുമാസം മാത്രം ശേഷിക്കെ കൊമേഴ്‌സ് ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പിഎസ്‌സി പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു.

സാധാരണ സിലബസ് പ്രസിദ്ധീകരിച്ചതിനുശേഷം 90 ദിവസമെങ്കിലും പഠിക്കാന്‍ സാവകാശം നല്‍കുന്നതാണ്. പഠിക്കാന്‍ വേണ്ടത്ര സമയം ലഭിക്കാത്തത് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ജൂണ്‍ 18നാണ് പരീക്ഷ നടന്നത്. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട ഗസറ്റഡ് തസ്തികയിലേക്കുള്ള പരീക്ഷയാണ്. പക്ഷേ പരീക്ഷയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പ്ലസ് ടു നിലവാരം പോലുമില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍. ഒരു സ്വകാര്യ അക്കാദമിയുടെ റാങ്ക് ഫയലില്‍ നിന്നുള്ള ചോദ്യങ്ങള്‍ അതേപോലെ പകര്‍ത്തിയതായും ആക്ഷേപം. ചോദ്യങ്ങള്‍ തയ്യാറാക്കിയത് അതാത് വിഷയങ്ങളിലും ഉള്ള വിദഗ്ധരല്ലെന്നും സിലബസ് നല്‍കിയാല്‍ ചാറ്റ് ജിപിടി തയ്യാറാക്കി നല്‍കുന്നതിന് സമാനമായുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നതെന്നും പരാതി ഉയര്‍ന്നു.