'എന്റെ കല്ലേലി അപ്പൂപ്പനാണേ സത്യം, അത്തരമൊരു കേസില്ല, കൊലക്കേസ് പ്രതിയെന്നത് അപവാദ പ്രചാരണം' ; പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാർ 

അടൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്ന് എഴുതിയുള്ള ലഘുലേഖയാണ് വിതരണം ചെയ്തത്.

 

 പത്തനംതിട്ട : അടൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്ന് എഴുതിയുള്ള ലഘുലേഖയാണ് വിതരണം ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് സിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ചിറ്റയം ഗോപകുമാർ അടൂർ പൊലീസ് സ്റ്റേഷനിലെത്തി ഉപരോധിച്ചതിന് പിന്നാലെ പ്രവർത്തകരെ ഇറക്കിവിട്ടു. തന്നെ ഇല്ലാതാക്കാനാണ് എൽഡിഎഫിന്റെ ശ്രമമെന്ന് സി വി ശാന്തകുമാർ പറഞ്ഞു.

കൊലക്കേസ് പ്രതി സ്ഥാനാർഥി എന്ന തലക്കെട്ടൊടെയായിരുന്നു മണ്ഡലത്തിൽ ഉടനീളം യുഡിഎഫ് സ്ഥാനാർഥി സിവി ശാന്തകുമാറിനെതിരെ ലഘുലേഖ വിതരണം ചെയ്തത്. ഇതിനെതിരെ സി വി ശാന്തകുമാർ പരാതി നൽകിയിരുന്നു. ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ സിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ പ്രവർത്തകർ ലഹളയ്ക്ക് ശ്രമിച്ചെന്നായിരുന്നു എഫ്‌ഐആർ. വ്യാജ നോട്ടീസ് വിതരണം ചെയ്തു സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. പ്രവർത്തകരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഗോപകുമാറിന്റെ നേതൃത്വത്തിൽ സിപിഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു.

എൽഡിഎഫിന്റെ പ്രവർത്തകർ ആരുമല്ല ലഘുലേഖ വിതരണം ചെയ്തതെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് പൊട്ടിക്കരഞ്ഞ് സി വി ശാന്തകുമാർ പ്രതികരിച്ചു. ഒരു കേസ് പോലും തനിക്കെതിരെ ഇല്ലെന്നും ശാന്തകുമാർ പറഞ്ഞു.

എൽഡിഎഫും യുഡിഎഫും പൊറാട്ട് നാടകം കളിക്കുകയാണെന്നായിരുന്നു ബിജെപി സ്ഥാനാർഥി പന്തളം പ്രതാപന്റെ പരിഹാസം. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് നിയമപരമായി മുന്നോട്ടുപോകാനാണ് മുന്നണികളുടെ തീരുമാനം. ലഘുലേഖ പ്രിന്റ് ചെയ്ത പ്രസിനെക്കുറിച്ച് അന്വേഷിച്ച് കേസെടുക്കാനും ജില്ലാ കളക്ടർ പൊലീസിന് നിർദ്ദേശങ്ങൾ നൽകി.