തിരുവല്ലയിലെ ബിഎസ്എൻഎൽ കോർട്ടേഴ്സിൻ്റെ ഭാഗമായ പഴയ കെട്ടിടത്തിൽ വൻ അഗ്നിബാധ

തിരുവല്ലയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസിന് സമീപത്തുള്ള ബിഎസ്എൻഎൽ കോർട്ടേഴ്സിൻ്റെ ഭാഗമായ പഴയ കെട്ടിടത്തിൽ വൻ അഗ്നിബാധ. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ തീയണച്ചു.

 

തിരുവല്ല : തിരുവല്ലയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസിന് സമീപത്തുള്ള ബിഎസ്എൻഎൽ കോർട്ടേഴ്സിൻ്റെ ഭാഗമായ പഴയ കെട്ടിടത്തിൽ വൻ അഗ്നിബാധ. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ തീയണച്ചു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മേൽക്കൂര ഓടുമേഞ്ഞ അഞ്ചുമുറികളോട് കൂടിയ കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. തീ പിടിച്ച കെട്ടിടത്തോട് ചേർന്ന് ബിഎസ്എൻഎൽ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലേക്ക് തീ പടരാതിരുന്നത് വൻ ആളപായം ഒഴിവായി. 

 പഴയ ടെലഫോണുകളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഫയലുകൾ എന്നിവയാണ് തീപിടിച്ച കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിലെ ഒരു മുറിയിൽ സൂക്ഷിച്ചിരുന്ന പഴയ ടെലഫോണുകൾ പൂർണ്ണമായും കത്തി നശിച്ചു. ഏകദേശം മൂന്നു ലക്ഷത്തിൽ പരം രൂപയുടെ നാശനഷ്ടം ഉണ്ടായതാണ് വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഫയർ സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിത് കുമാർ ടി എസ്,  ജീവനക്കാരായ അനിൽകുമാർ,  മുകേഷ് കുമാർ, ജോട്ടി ജോസഫ്, ആകാശ തോമസ്, വർഗീസ് ഫിലിപ്പ്, ഷിബിൻ രാജ്, നന്ദു മനോജ്, ഹരികൃഷ്ണൻ, ജയൻ ടി ആർ, ലാലു എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.