ഗുരുവായൂരപ്പന് ബ്രഹ്‌മകലശാഭിഷേകം; ദർശനനിയന്ത്രണം
രുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശത്തിന്റെ തത്ത്വഹോമവും തത്ത്വകലശാഭിഷേകവും വ്യാഴാഴ്ച. ആയിരം കലശവും വിശേഷാൽ ബ്രഹ്‌മകലശവും വെള്ളിയാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. ഈ രണ്ടുദിവസങ്ങളിലും രാവിലെ നാലുമുതൽ 11.30 വരെ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല.
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശത്തിന്റെ തത്ത്വഹോമവും തത്ത്വകലശാഭിഷേകവും വ്യാഴാഴ്ച. ആയിരം കലശവും വിശേഷാൽ ബ്രഹ്‌മകലശവും വെള്ളിയാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. ഈ രണ്ടുദിവസങ്ങളിലും രാവിലെ നാലുമുതൽ 11.30 വരെ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. വ്യാഴാഴ്ച രാവിലെ തത്ത്വഹോമം ക്ഷേത്രം നാലമ്പലത്തിലെ നമസ്‌കാരമണ്ഡപത്തിലാണ് നടക്കുക. രാവിലെ ശീവേലിക്കുശേഷം ഹോമാഗ്‌നി ജ്വലിക്കും. ഉച്ചയോടെ തത്ത്വകലശങ്ങൾ അഭിഷേകം ചെയ്യും.
വെള്ളിയാഴ്ച രാവിലെ ശീവേലി കഴിഞ്ഞാൽ 1000 കലശങ്ങൾ അഭിഷേകം ചെയ്യും. തുടർന്ന് ഉത്സവത്തിന്റെ മുഖ്യ താന്ത്രികച്ചടങ്ങായ ബ്രഹ്‌മകലശാഭിഷേകച്ചടങ്ങുകൾ ആരംഭിക്കും. മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം, നാഗസ്വരം എന്നിവയുടെ പ്രൗഢിയാർന്ന അകമ്പടിയോടെയായിരിക്കും ബ്രഹ്‌മകലശം എഴുന്നള്ളിക്കുക. സഹസ്രകലശപൂജയുടെ മുന്നൊരുക്കമായി കൂത്തമ്പലത്തിൽ ബുധനാഴ്ച സ്വർണ-വെള്ളിക്കുംഭങ്ങൾ സജ്ജീകരിച്ചു.
വ്യാഴാഴ്ച കുംഭങ്ങളിൽ ദ്രവ്യങ്ങൾ നിറച്ച് പൂജിക്കും. രാത്രി കലശാധിവാസഹോമത്തിനുശേഷം അഭിഷേകത്തിന് ഗുരുവായൂരപ്പനോട് അനുവാദം ചോദിക്കുന്ന ചടങ്ങുമുണ്ടാകും. ശനിയാഴ്ച രാത്രിയാണ് ഉത്സവക്കൊടിയേറ്റം. അന്ന് രാവിലെ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലിയും ഉച്ചതിരിഞ്ഞ് ആനയോട്ടവുമുണ്ടാകും.