ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റു; തിരുവനന്തപുരത്ത് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

ചിറയിന്‍കീഴില്‍ എട്ടുവയസ്സുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്
 

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ എട്ടുവയസ്സുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്. രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കുഞ്ഞ് കിടന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് മുര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം തൃശ്ശൂര്‍ കോടാലി സ്വദേശിയായ വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഫില്‍ജോയുടെ മകന്‍ ആല്‍ജോയാണ് ശംഖുവരയന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ആല്‍ജോയുടെ സഹോദരന്‍ അനോജിനെയും പാമ്പ് കടിച്ചിരുന്നു. രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരികയും അപ്പോള്‍ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റു എന്ന് തിരിച്ചറിഞ്ഞത്.