കണ്ണൂരിൽ ആരോഗ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം; കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. അതേസമയം, ഈ കേസിൽ റെയിൽവേ പോലീസിന് ഇതുവരെയും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
മന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിന്റെ വടകര തോടന്നൂരിലെ വീടിന് നേരെ ബോംബേറുണ്ടായ സംഭവത്തിൽ പോലീസിന് ഇതുവരെയും പ്രതികളെ കണ്ടെത്താനായിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നാണ് പോലീസ് അവകാശപ്പെടുന്നത് എങ്കിലും, പ്രതികൾ സി.പി.എം പ്രവർത്തകരായതിനാലാണ് പോലീസ് നടപടി വൈകിപ്പിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. അക്രമികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് നേതൃത്വം മുന്നറിയിപ്പ് നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് നിലവിൽ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.