വിഴിഞ്ഞത്തെ ചടങ്ങ് ബഹിഷ്‌കരിച്ച് ബിജെപി; മേയറും  കേന്ദ്രമന്ത്രിയും എത്തിയില്ല

സമ്പൂര്‍ണ്ണ കയറ്റിറക്കുമതി എന്ന തലത്തിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉയര്‍ത്തുന്നതിന് തുടക്കമിടുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് ബിജെപി. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന കേന്ദ്ര തുറമുഖ- ഷിപ്പിങ് - ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവാളും മേയര്‍ വിവി രാജേഷും നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറും ചടങ്ങില്‍ പങ്കെടുത്തില്ല. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനുള്ള കാരണം ബിജെപി നേതൃത്വം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

 

തിരുവനന്തപുരം: സമ്പൂര്‍ണ്ണ കയറ്റിറക്കുമതി എന്ന തലത്തിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉയര്‍ത്തുന്നതിന് തുടക്കമിടുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് ബിജെപി. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന കേന്ദ്ര തുറമുഖ- ഷിപ്പിങ് - ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവാളും മേയര്‍ വിവി രാജേഷും നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറും ചടങ്ങില്‍ പങ്കെടുത്തില്ല. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനുള്ള കാരണം ബിജെപി നേതൃത്വം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം വിവാദമാണ് ചടങ്ങില്‍ നിന്ന് ബിജെപി നേതാക്കള്‍ വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് നേതാക്കള്‍ അനൗദ്യോഗികമായി പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം പാടാതിരുന്നതില്‍ വലിയ പ്രതിഷേധത്തിലാണ് ബിജെപി. ഇതാണ് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സര്‍ബാനന്ദ് സോനോവാള്‍ ഇന്ന് രാവിലെയാണ്് ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചത്. എന്നാല്‍ വരാതിരിക്കുന്നതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല എന്നാണ് വിവരം. ബംഗളൂരുവില്‍ വ്യക്തിപരമായ ചടങ്ങ് നടക്കുന്നതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തത് എന്നാണ് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയുടെ ഓഫീസ് അറിയിച്ചത്.

അതിനിടെ വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിനാണ് ഇതോടെ തുടക്കമായത്. കൂടാതെ വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ മറ്റു തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുന്ന മിഷന്‍ സമുദ്ര പദ്ധതിക്കും മുഖ്യമന്ത്രി തുടക്കമിട്ടു.