ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി ; പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്നു നശിപ്പിക്കും

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

19881 പക്ഷികളെയാണ് ആകെ കൊന്നു നശിപ്പിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്നു നശിപ്പിക്കും. 8 പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലായാണ് ഇന്നലെ പക്ഷിപ്പനി സ്ഥിരീകരിച്ചത് ഇവിടങ്ങളിലെ, 19881 പക്ഷികളെയാണ് ആകെ കൊന്നു നശിപ്പിക്കുന്നത്.

ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദ്രുതകര്‍മ്മ സേനകളും അനുബന്ധ ഒരുക്കങ്ങളും  മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളിലും കോട്ടയത്ത് മൂന്നു വാര്‍ഡുകളിലുമാണ് രോഗബാധ. കരുവാറ്റ, ചെറുതന, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, തകഴി, നെടുമുടി, പുന്നപ്ര, പുറക്കാട് എന്നീ പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
കോഴി, താറാവ്, കാട എന്നിവയിലാണ് രോഗം കണ്ടെത്തിയത്. കോട്ടയത്ത് കുറുപ്പുംതറ, മാഞ്ഞൂര്‍, കല്ലുപുരയ്ക്കല്‍, വേലൂര്‍ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.