ഹൈക്കോടതി പരിപാടിയില്‍'ഭാരതാംബ' ചിത്രം;ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് ആഘോഷിക്കേണ്ടതെന്ന് ഗവര്‍ണര്‍

ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് ആഘോഷിക്കേണ്ടത് എന്നും ഗവര്‍ണര്‍ ചോദിച്ചു

 

ഭാരതാംബയുടെ ചിത്രം വെച്ചതിന്റെ പേരില്‍ ചിലര്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.

'ഭാരതാംബ' ചിത്രത്തിന്റെ പേരില്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍കുന്നതിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബയ്ക്ക് അയിത്തം കല്‍പ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ മൂല്യശോഷണമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭാരതാംബയുടെ ചിത്രം വെച്ചതിന്റെ പേരില്‍ ചിലര്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.

ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് ആഘോഷിക്കേണ്ടത് എന്നും ഗവര്‍ണര്‍ ചോദിച്ചു. 'ഭാരതാംബയുടെ ചിത്രം നോക്കി, ആരാണ് ഈ സ്ത്രീ എന്നാണ് ചിലരുടെ ചോദ്യം. ആളുകളുടെ ചിന്ത ഇത്രയും തരംതാഴ്ന്നോ? ഇത്തരം ചിന്തകള്‍ സാംസ്‌കാരിക അധഃപതനമാണ്', ഗവര്‍ണര്‍ പറഞ്ഞു. ഭാരതാംബ ചിത്രംവെച്ച് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയിലായിരുന്നു ഗവര്‍ണറുടെ പ്രസംഗം.

ദേശീയ നിയമദിനത്തോടനുബന്ധിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് ആണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ സംഭവത്തില്‍ വലിയ പ്രതിഷേധമുയരുന്നുണ്ട്. ഇത് ഭരണഘടനയോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്ഐ ഹൈക്കോടതി അഭിഭാഷക യൂണിറ്റ് പറഞ്ഞു. ചീഫ് ജസ്റ്റിസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റത്തിന്റെ ചട്ടലംഘനമാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു.