ഭാരതാംബ വിവാദം: കേരള സര്‍വകലാശാലയിലെ സംഘര്‍ഷത്തില്‍ രജിസ്ട്രാര്‍ ഇന്ന് വിസിക്ക് റിപ്പോര്‍ട്ട് നല്‍കും

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രമുണ്ടായിരുന്നു.

 

വിസിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നല്‍കിയതിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.

ഭാരതാംബ ചിത്രവിവാദത്തെ തുടര്‍ന്ന് കേരള സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷത്തില്‍ രജിസ്ട്രാര്‍ ഇന്ന് വൈസ് ചാന്‍സുകാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് വൈസ് ചാന്‍സിലര്‍ ആവശ്യപ്പെട്ടിരുന്നു.

വിസിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നല്‍കിയതിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. പരിപാടിയില്‍ സംഘാടകര്‍ കരാര്‍ ലംഘിച്ചതിനാല്‍ പരിപാടി നിര്‍ത്തിവയ്ക്കാന്‍ രജിസ്റ്റര്‍ ആവശ്യപ്പെടുകയും, രാജ്ഭവനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം പരിപാടി തുടര്‍ന്നതിനാലാണ് അനധികൃതമായി പരിപാടി നടത്തിയെന്ന് കാണിച്ച് രജിസ്റ്റര്‍ ഡിജിപിക്ക് കത്ത് നല്‍കിയത്. ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ രജിസ്റ്റര്‍ വിശദീകരിക്കും.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രമുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉള്‍പ്പെടുത്തിയത്. ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചെങ്കിലും പൊലീസിന്റെ ശക്തമായ സുരക്ഷയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ സമയം സര്‍വകലാശാലയുടെ പുറത്ത് ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ, കെഎസ്യു സംഘടനകള്‍ അണിനിരന്നിരുന്നു.