മക്കൾ ഉപേക്ഷിച്ച കിടപ്പുരോഗിയായ അച്ഛനെ ആശുപത്രിയിലേക്ക് മാറ്റി; മക്കൾക്കെതിരെ കേസെടുക്കാൻ പൊലീസ്
തൃപ്പൂണിത്തറ : മക്കൾ ഉപേക്ഷിച്ച കിടപ്പുരോഗിയായ അച്ഛനെ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പൂണിത്തറ നഗരസഭയുടെ നേതൃത്വത്തിലാണ് നടപടി. മൂന്ന് മക്കൾ ഉള്ള ഷണ്മുഖനെയാണ് മകൻ അജിത്തും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ച് മുങ്ങിയത്. പാലിയേറ്റിവ് പ്രവർത്തകർ വീട്ടിലെത്തിയാണ് ഷണ്മുഖനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
മകൻ അജിത്തിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് തൃപ്പൂണിത്തറ നഗരസഭ വൈസ് ചെയർമാൻ കെകെ പ്രദീപ് കുമാർ പറഞ്ഞു. വാർഡ‍് കൗൺസിലറുടെ പരാതിയിൽ മക്കൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കിടപ്പുരോഗിയായ ഷണ്മുഖൻ പട്ടിണിയിലായിരുന്നു. വീടിന്റെ ഉടമയാണ് ഭക്ഷണവും വെള്ളവും നൽകിയത്. ഇദ്ദേഹം വീട്ടിലുണ്ടായിരുന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഷണ്മുഖന്റെ ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മകനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പല ഉത്തരങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. വാഗമണ്ണിലാണെന്നും മറ്റു സ്ഥലങ്ങളിലേക്കുമുള്ള യാത്രയിലാണെന്നാണ് മറുപടി ലഭിച്ചത്. അച്ഛനെ വേണ്ട എന്ന മറുപടിയും നൽകിയത്.
വീട്ടുടമയോട് പോലും പറയാതെയാണ് പിതാവിനെ ഉപേക്ഷിച്ച് മകൻ കുടുംബം അടക്കം മുങ്ങിയത്. 24 മണിക്കൂർ വൃദ്ധൻ വീട്ടിലുള്ളത് ആരും അറിഞ്ഞിരുന്നില്ല.വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മകൻ വൃദ്ധനെ ഉപേക്ഷിച്ചു പോയ വിവരം ഉടമസ്ഥൻ അറിയുന്നത്.