ലേഡീസ് ബ്യൂട്ടിപാര്‍ലറുകളില്‍ തട്ടിപ്പ് നടത്തി മധ്യവയസ്‌കന്‍
 

 


തൃശൂര്‍: കസ്റ്റമര്‍ എന്ന വ്യാജേന ബ്യൂട്ടിപാര്‍ലുകളില്‍ എത്തി മധ്യവയസ്‌കന്റെ വേറിട്ട തട്ടിപ്പ്. പെരുമ്പിലാവ് സുറുമ ബ്യൂട്ടിപാര്‍ലര്‍, അക്കിക്കാവിലെ ഷീ ബ്യൂട്ടിപാര്‍ലര്‍ എന്നിവിടങ്ങളിലെ ഉടമകളായ ഷീബ, സജ്‌ന എന്നിവരാണ് തട്ടിപ്പിനിരകളായത്. ഇന്ന് മകളുടെ വിവാഹമാണെന്നും അതിനാല്‍ മകള്‍ക്ക് ബ്യൂട്ടീഷന്‍ വര്‍ക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ മധ്യവയസ്‌കന്‍ ഇവരുടെ സ്ഥാപനങ്ങളില്‍ എത്തിയത്. ഒരിടത്ത് ഇസ്മയിലും  മറ്റൊരിടത്ത് സലീം എന്നും പരിചയപ്പെടുത്തുകയും ഫോണ്‍ നമ്പര്‍ നല്‍കുകയും ചെയ്തു.

തുടര്‍ന്ന്  വര്‍ക്ക് ബുക്കു ചെയ്യുകയും ചെയ്തു. ഇയാള്‍ സ്ഥാപനത്തില്‍നിന്നു ഇറങ്ങി അല്‍പ്പ സമയം കഴിഞ്ഞ് വീണ്ടും തിരികെ വരികയും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിയ വകയില്‍ താഴെ കടയില്‍ 500 രൂപ നല്‍കാന്‍  ബ്യൂട്ടി പാര്‍ലര്‍ ഉടമകളോട് ആവശ്യപ്പെടുകയും അല്‍പ്പ സമയത്തിനകം തിരികെ തരാം എന്നു പറയുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ രണ്ടുപേരും 500 രൂപ വീതം ഇയാള്‍ക്ക് നല്‍കി.

എന്നാല്‍ പിന്നീട് ഇയാള്‍ പൈസ തിരിച്ച് നല്‍കാന്‍ എത്താതിരുന്നോടെ നിരവധി തവണ  ഇയാള്‍ നല്‍കിയ ഫോണ്‍ നമ്പറില്‍  വിളിച്ചെങ്കിലും. ഇയാള്‍ ഫോണ്‍ എടുക്കാതായതോടെയാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്.  രണ്ടിടത്തും തട്ടിപ്പ് നടന്നത് രണ്ടുദിവസങ്ങളിലായിരുന്നു. ഷീ ബ്യൂട്ടി പാര്‍ലറില്‍ എത്തിയ ഇയാളുടെ ദൃശ്യങ്ങള്‍ സി.സി. ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തട്ടിപ്പിനിരയായ സജ്‌നയും ഷീബയും കുന്നംകുളം പോലീസില്‍ പരാതി നല്‍കി.