തിരുവല്ലയിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം ;  ഇരുട്ടിൽ തപ്പി പോലീസ്

തിരുവല്ല പൊടിയാടിയിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ ഇരുട്ടിൽ തപ്പി പോലീസ്. കഴിഞ്ഞമാസം പതിമൂന്നാം തീയതി ഉച്ചയോടെ പൊടിയാടി കൊച്ചുപുരയില്‍ വീട്ടിൽ ശശികുമാറിനെ (47) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിയെ പിടികൂടാൻ ആവാതെ പോലീസ് ഇരുട്ടിൽ തപ്പുന്നത്. കഴുത്തില്‍ ഏറ്റ മുറിവാണ് മരണകാരണമെന്ന് രണ്ടാഴ്ച മുമ്പ് പോലീസ് പുറത്തുവിട്ട പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 
 

തിരുവല്ല : തിരുവല്ല പൊടിയാടിയിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ ഇരുട്ടിൽ തപ്പി പോലീസ്. കഴിഞ്ഞമാസം പതിമൂന്നാം തീയതി ഉച്ചയോടെ പൊടിയാടി കൊച്ചുപുരയില്‍ വീട്ടിൽ ശശികുമാറിനെ (47) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിയെ പിടികൂടാൻ ആവാതെ പോലീസ് ഇരുട്ടിൽ തപ്പുന്നത്. കഴുത്തില്‍ ഏറ്റ മുറിവാണ് മരണകാരണമെന്ന് രണ്ടാഴ്ച മുമ്പ് പോലീസ് പുറത്തുവിട്ട പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

മൃതദേഹം കാണപ്പെട്ട മുറിയിലെ തറയില്‍ ഉണ്ടായിരുന്ന രക്തക്കറ തുടച്ച് നീക്കിയിരുന്നതും പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച് കട്ടിലിൽ കിടത്തിയതും  അന്നേ കൊലപാതകം എന്ന സംശയത്തിന് ഇട നൽകിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെയാണ് മരണം കൊലാപാതകമെന്ന് ഉറപ്പിച്ചത്. തൈറോയിഡ് ഗ്രന്ധിക്ക് ഏറ്റ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ഇത് ബാഹ്യ ഇടപെടലുകള്‍ ഉണ്ടെന്ന് ഉറപ്പിക്കുന്നതു കൂടിയാണ്. തറയിലെ രക്തക്കറ കഴുകിക്കളഞ്ഞുവെന്നത്  തെളിവു നശിപ്പിക്കലിലേയ്ക്കു കൂടി വിരല്‍ ചൂണ്ടന്നുമുണ്ട്. 

കൊലപാതകം ഉറപ്പിച്ചതോടെ കൂടുതല്‍ വകുപ്പുകള്‍ കേസില്‍ ചേര്‍ത്തു. അവിവാഹിതനായ ശശികുമാര്‍ ജേഷ്ഠ സഹോദരന്റെ കുടുംബത്തിനൊപ്പമാണ് താമസിച്ചുവന്നത്. കുടുംബ കലഹത്തെ തുടര്‍ന്നുളള കൊലപാതകമെന്ന സാധ്യതയിലൂന്നിയാണ് കേസ് അന്വേഷണം. കുടുംബാംഗങ്ങളായ മുഴുവന്‍ പേരുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അമ്പതിലധികം പേരെ ചോദ്യം ചെയ്തെങ്കിൽ വ്യക്തമായ സൂചനകൾ ഒന്നുതന്നെ ലഭ്യമായിട്ടില്ല എന്ന് ഡിവൈഎസ്പി എസ് നന്ദകുമാർ പറഞ്ഞു.പുളിക്കീഴ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്.