അട്ടപ്പാടി മധു വധക്കേസ്; ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

2018 ഫെബ്രുവരി 22 നായിരുന്നു സംഭവം.

 

ശിക്ഷ വര്‍ധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും

അട്ടപ്പാടി മധു വധക്കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്. ശിക്ഷ വര്‍ധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. പ്രതികള്‍ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം.

2018 ഫെബ്രുവരി 22 നായിരുന്നു സംഭവം.മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി 13 പ്രതികള്‍ക്ക് 7 വര്‍ഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. 16-ാം പ്രതിക്ക് 3 മാസം തടവും 500 രൂപ പിഴയും ശിക്ഷ നല്‍കി. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുല്‍ കരിം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. ശിക്ഷിക്കപ്പെട്ടവരില്‍ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. മധുവിനെ കാട്ടില്‍ നിന്നു പിടിച്ചുകൊണ്ടു വന്നവരുടെ കൂട്ടത്തില്‍ ഹുസൈന്‍ ഇല്ലായിരുന്നു എന്ന കാരണത്താലാണു ജാമ്യം അനുവദിച്ചത്.

മറ്റു പ്രതികളുടെ ശിക്ഷ തടയണം എന്ന ആവശ്യം അനുവദിച്ചിരുന്നില്ല. മണ്ണാര്‍ക്കാട് സ്‌പെഷല്‍ കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലും ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും മധുവിന്റെ അമ്മ മല്ലിയും നല്‍കിയ അപ്പീലുകളുമാണു കോടതി പരിഗണിക്കുന്നത്.