ഹണിമൂൺ പിരീഡിൽ തന്നെ എസ്.എഫ്.ഐയെ തെരുവിലിട്ട് ആക്രമിക്കാനാണ് പരിപാടിയെങ്കിൽ ​ചെന്നിത്തലയും സതീശനും വലിയവില കൊടുക്കേണ്ടി വരില്ലേ?  എ.എ റഹീം

ഹണിമൂൺ പിരീഡിൽ തന്നെ എസ്എഫ്ഐ വിദ്യാർഥി-വിദ്യാർഥിനികളെ തെരുവിലിട്ട് ആക്രമിക്കാനാണ് പരിപാടിയെങ്കിൽ രമേശ് ചെന്നിത്തലയും വിഡി സതീശിനും വലിയ വില കൊടുക്കേണ്ടി വരില്ലേയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും എം.പിയുമായ എ.എ റഹീം.

 

 തിരുവനന്തപുരം: ഹണിമൂൺ പിരീഡിൽ തന്നെ എസ്എഫ്ഐ വിദ്യാർഥി-വിദ്യാർഥിനികളെ തെരുവിലിട്ട് ആക്രമിക്കാനാണ് പരിപാടിയെങ്കിൽ രമേശ് ചെന്നിത്തലയും വിഡി സതീശിനും വലിയ വില കൊടുക്കേണ്ടി വരില്ലേയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും എം.പിയുമായ എ.എ റഹീം. കേരള സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഉണ്ടായ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തിൽ പൊലീസ് നടത്തിയ ഇടപെടലിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ സംഘർഷം ക്ഷണിച്ചു വരുത്തിയതാണ്. ഞങ്ങൾ അത് ആഗ്രഹിക്കുന്നില്ല. പൊലീസ് കാഴ്ചക്കാരായി. രണ്ട് വിദ്യാർഥി സംഘടനകളുടെ പ്രകടനം രണ്ടു സമയത്ത് ക്രമീകരിക്കാൻ പൊലീസ് മുന്നൊരുക്കം നടത്തണ്ടേ? അല്ലെങ്കിൽ രണ്ട് വഴിക്കാണ് പോകുന്നത് എന്നെങ്കിലും ഉറപ്പാക്കണ്ടേ? ആദ്യം കെഎസ്എയുവിന്റെ ടെ പ്രകടനം പുറപ്പെടുന്നു. അപ്പോൾ പിന്നെ എസ്എഫ്ഐയുടെ പ്രകടനം കുറച്ചുകൂടി കഴിഞ്ഞിട്ട് ആരംഭിച്ചാൽ മതി എന്ന് പൊലീസ് തീരുമാനിക്കണ്ടേ? ഒരു കമ്യൂണിക്കേഷൻ വേണ്ടേ? പോലീസ് അത് നടത്തുന്നില്ല. പിന്നീട് എസ്എഫ്ഐയുടെ പ്രകടനം ആരംഭിക്കുന്നു. ഞങ്ങളൊക്കെ അവിടെ നിന്ന് പിരിഞ്ഞു പോകാനുള്ള ഒരു മൂഡിലായിരുന്നു. വളരെ സമാധാനപരമായിരുന്നു. പൊലീസ് ഇതുപോലെ മുഖാമുഖം ഈ രണ്ടു പ്രകടനങ്ങൾ വിടുമെന്ന് നമ്മൾ കരുതിയില്ല. പാളയം മാർക്കറ്റിൽ രണ്ട് പ്രകടനവും മുഖാമുഖം എത്തിയപ്പോൾ ദൗർഭാഗ്യകരമായി അവിടെ സംഘർഷം ഉണ്ടായി.

അപ്പോൾ അവിടെ സംഘർഷാവസ്ഥ ഉണ്ടാക്കിയത് പൊലീസിന്റെ പ്ലാനിങ് അല്ലേ? യൂണിവേഴ്സിറ്റിയിൽ നിന്ന് പുറപ്പെട്ട കെഎസ്‍യുവിന്റെ പ്രകടനം സെക്രട്ടറിയറ്റ് ചുറ്റി യൂണിവേഴ്സിറ്റി കോളേജിന്റെ മുന്നിൽ എത്തുമ്പോൾ സംസമിന്റെ മുന്നിലൂ​ടെ മാറ്റിവിടാലോ. ഇവിടന്ന് നേരെ എംഎൽഎ ഹോസ്റ്റിലേക്കാണ് തിരിച്ച് കെ.എസ്.യു പോകുന്നത്. അവിടെയാണ് ഇപ്പോൾ കെ.എസ്.യുക്കാരുടെ സങ്കേതം.

പൊലീസിന്റെ അനാസ്ഥ കാരണം പ്രകടനം രണ്ടും ഒരേ വഴിക്കെത്തി. എസ്എഫ്ഐക്ക് സംഘർഷം ഉണ്ടാക്കണമെന്ന് ഒരു താല്പര്യവുമില്ല. പൊലീസിന്റെ മുൻകരുതൽ ഇല്ലാത്തതിനാൽ ഉണ്ടായ സംഘർഷമാണിത്. അത് ബോധപൂർവ്വമാണോ എന്ന് അവർ പരിശോധിക്കണം. അതിനുശേഷമുള്ളതിന് ഞാനും മാധ്യമങ്ങളും ദൃക്സാക്ഷിയാണ്. പൊലീസ് നടപടി ഏകപക്ഷീയമായിരുന്നു. ജലപീലങ്കി ഞങ്ങൾക്ക് നേരെ മാത്രം, ടിയർ ഗ്യാസ് എസ്എഫ്ഐക്കാർക്ക് നേരെ മാത്രം, ലാത്തി ചാർജ് എസ്എഫ്ഐക്കാർക്ക് നേരെ മാത്രം. നിരവധി വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ടിയർ ഗ്യാസ് എന്തിനാ ഇങ്ങോട്ട് മാത്രം എറിഞ്ഞത്?

ഞങ്ങൾ എല്ലാവരും ചേർന്ന് എസ്എഫ്ഐക്കാരെ അവിടെ ഇരുത്തി. സഞ്ജീവും ശിവപ്രസാദും പ്രസംഗിച്ചു തുടങ്ങി. അങ്ങനെ യോഗം നടത്തിക്കൊണ്ടിരുന്ന എസ്എഫ്ഐക്കാർക്ക് നേരെയാണ് പിന്നെയും കെഎസ്.യുക്കാരുടെ കല്ലേറ് ഉണ്ടാകുന്നത്. എം.വി. ജയരാജൻ നിൽക്കുമ്പോഴും പൊലീസ് ഞങ്ങളുടെ മേൽ തള്ളിക്കറാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇപ്പോൾ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുകയാണ്. അതിന്റെ ആവശ്യം പൊലീസിനില്ല. പോലീസ് നീതിപൂർവ്വമായി പെരുമാറണം. അല്ലാതെ പൊലീസ് ഭരണത്തിന്റെ തിണ്ണമിടുക്ക് ഉപയോഗിച്ച് കെ.എസ്.യുക്കാർക്കെല്ലാം വഴിവിട്ട സഹായവും ചെയ്തു കൊടുത്ത് റോഡിൽ ഇറങ്ങിയാൽ വലിയ പ്രയാസം ഉണ്ടാകും. ഞങ്ങൾ ഒരുതരത്തിലുള്ള സംഘർഷത്തിലേക്ക് പോകാനും ആഗ്രഹിക്കുന്നില്ല. പൊലീസ് ഏകപക്ഷീയമായി പെരുമാറുമ്പോഴാണ് സംഘർഷത്തിലേക്ക് പോകുന്നത്’ -അദ്ദേഹം പറഞ്ഞു.