‌ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതി

മാസപ്പടി കേസിൽ പരിശോധനയ്‍ക്കെത്തിയ ഇഡി ഉദ്യോഗസ്ഥർ പിണറായി വിജയന്‍റെ വീടിന് മുന്നിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് വിലയിരുത്തി കോടതി

 

കേരള പൊലീസിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ എന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി.

കൊച്ചി: മാസപ്പടി കേസിൽ പരിശോധനയ്‍ക്കെത്തിയ ഇഡി ഉദ്യോഗസ്ഥർ പിണറായി വിജയന്‍റെ വീടിന് മുന്നിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് വിലയിരുത്തി കോടതി

പൊതുതാല്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. അഭിഭാഷകനായ ജോജോ ജോസാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി നല്‍കിയത്. ആക്രമണമാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹ‍ര്‍ജിക്കാരന്‍റെ വാദം

കേരള പൊലീസിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ എന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി. ആക്രമണക്കേസില്‍ ഇതുവരെ 25 പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. 44 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും മാധ്യമ ദൃശ്യങ്ങളും ശേഖരിച്ചു. ഇന്റലിജന്‍സ് വീഴ്ചയുണ്ടെന്ന ആരോപണം ശരിയല്ല. അന്വേഷണം ശരിയായ ദിശയിലാണെന്നും ഡിഐജി ഹൈക്കോടതിയെ അറിയിച്ചു.

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇക്കഴിഞ്ഞ മെയ് 27നായിരുന്നു ഇ ഡിയുടെ മിന്നല്‍ പരിശോധന നടന്നത്. വീണ ടി പ്രതിയായ കേസില്‍ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ അടക്കമായിരുന്നു റെയ്ഡ്. മകള്‍ പ്രതിയായ കേസില്‍ പിണറായി വിജയനെ ലക്ഷ്യംവെയ്ക്കുന്നുവെന്നായിരുന്നു സിപിഐഎം ആരോപണം.