കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വീട് ആക്രമിച്ച സംഭവം: പ്രതികളായ സിപിഎം പ്രവർത്തകരെ പോലീസ് സംരക്ഷിക്കുന്നു :ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍

വണ്ടാഴിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വീടു കയറി അക്രമം നടത്തിയ സി.പി.എമ്മുകാരെ പോലീസ് സംരക്ഷിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍ ആരോപിച്ചു.

 

പാലക്കാട്: വണ്ടാഴിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വീടു കയറി അക്രമം നടത്തിയ സി.പി.എമ്മുകാരെ പോലീസ് സംരക്ഷിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം അക്രമം നടത്തിയ പ്രതികളെ പിടികൂടാന്‍ മംഗലംഡാം പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. നടപടി വൈകിയാല്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്ന് ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.

വണ്ടാഴി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലേക്ക് മത്സരിച്ച സജിനി ബിബിന്റെ വീട്ടിലാണ് അക്രമമുണ്ടായത്. സജിനിയുടെ മാതാവ് പങ്കജത്തിനേയും 11 വയസ്സായ കുഞ്ഞിനേയും ആക്രമികള്‍ വെറുതെ വിട്ടില്ല. ബിബിനെ അന്വേഷിച്ചെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയത്. വി.കെ. ശ്രീകണ്ഠന്‍ എം.പി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിട്ടും പോലീസ് അലംഭാവം കാണിക്കുകയാണ്.

പ്രതികള്‍ ഒളിവില്‍ ആണെന്നാണ് പോലീസിന്റെ വാദം. അവര്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ പോലീസ് സംരക്ഷണം ഒരുക്കുകയാണ്. ഒളിവിലിരുന്നു പ്രതികള്‍ ഭീഷണി തുടരുകയാണ്- ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.മൂന്ന് ബൈക്കിലായി എത്തിയ പ്രതികള്‍ തന്നെയും ഭീഷണിപ്പെടുത്തിയതായി സജിനി പറഞ്ഞു. ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയെ സമീപിക്കുമെന്ന് അവര്‍ വ്യക്തമാക്കി.വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതീഷ് മാധവന്‍, സജിനിയുടെ ഭര്‍ത്താവ് ബിപിന്‍, അമ്മ പങ്കജം എന്നിവരും പങ്കെടുത്തു.