ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ത്ത് ഇ ഡി

സിപിഐഎം ആക്രമണത്തിന് പിന്നില്‍ വലിയ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. വാഹനം തകര്‍ത്തതിലൂടെ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.

 

ആക്രമണത്തില്‍ ഇ ഡി ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ജവാനും ഡ്രൈവറിനും ഗുരുതര പരിക്കേറ്റു

ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ത്ത് എന്‍ഫോഴ്‌സ് ഡയറക്ട്രേറ്റ്. പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചു. കല്ലും ഇഷ്ടികയും ഇരുമ്പ് ദണ്ഡുകളുമായി, മരണം സംഭവിക്കുക എന്ന പൂര്‍ണ്ണ ബോധ്യത്തോടെയായിരുന്നു സിപിഐഎം പ്രവര്‍ത്തകരുടെ ആക്രമണം. ആക്രമണത്തില്‍ ഇ ഡി ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ജവാനും ഡ്രൈവറിനും ഗുരുതര പരിക്കേറ്റു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് സംഘടിതവും ആസൂത്രിതവുമായി ആക്രമിച്ചുവെന്നും ഇഡി ഹൈക്കോടതിയില്‍ പറഞ്ഞു.

സിപിഐഎം ആക്രമണത്തിന് പിന്നില്‍ വലിയ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. വാഹനം തകര്‍ത്തതിലൂടെ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ആയുധങ്ങള്‍ കണ്ടെടുത്തതുകൊണ്ട് മാത്രം അന്വേഷണം പൂര്‍ത്തിയാവില്ല. നിയമ വിരുദ്ധമായി സംഘടിച്ചതിന് പിന്നില്‍ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തുക ആയിരുന്നു ലക്ഷ്യം. ഇഡിയുടെ ഭാഗം കേള്‍ക്കാതെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കരുതെന്നുമാണ് ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടി.