കണ്ണൂരിൽ ആംബുലൻസ് ഉൾപ്പെടെയുള്ള ഏഴു വാഹനങ്ങൾ എറിഞ്ഞു തകർത്ത ബൈക്ക് യാത്രക്കാരൻ അറസ്റ്റിൽ

 

കണ്ണുർ : താഴെചൊവ്വ കിഴുത്തളളിയിൽ വാഹനങ്ങൾ എറിഞ്ഞ് തകർക്കുന്നത് പതിവാക്കിയ മത്സ്യതൊഴിലാളിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചാല കൊയ്യോട് റോഡ് വാഴയിൽ ഹൗസ് ഷംസീറിനെയാ (47) ണ്  ടൗൺ സി.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കിഴുത്തള്ളി ഭാഗങ്ങളിൽ വാഹനങ്ങളുടെ ഗ്ലാസ് എറിഞ്ഞ് തകർക്കുന്ന സംഭവത്തിൽ പോലീസിന് പരാതി ലഭിച്ചിരുന്നു. ഏറ്റവും ഒടുവിൽ താണയിലെ തസ്ലിം എന്നയാളുടെ പോളോ കാറും എറിഞ്ഞ് തകർത്തു. തസ്ലിം നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

ചാല മിംസ് ആശുപത്രിയുടെ ആംബുലൻസ്, എ.കെ.ജി സഹകരണ ആശുപത്രിയുടെ ആംബുലൻസ് എന്നിവയും പ്രതി തകർത്തിട്ടുണ്ട്. 
തസ്ലീമിൻ്റെ പരാതിയെ തുടർന്ന് പൊലീസ് സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൽസ്യതൊഴിലാളിയായ ഷംസീർപിടിയിലായത്. 

ഇയാളുടെ സ്കൂട്ടറിൻ്റെ സീറ്റ് ബോക്സിൽ നിന്ന് കല്ലുകളും കണ്ടെടുത്തിട്ടുണ്ട്. തൻ്റെ വാഹനത്തെ ഓവർ ടേക് ചെയ്യുന്നവരെ ബൈക്കിൽ സുക്ഷിക്കുന്ന കരിങ്കൽ കഷ്ണങ്ങൾ ഉപയോഗിച്ചു എറിയുകയാണ് പതിവെന്ന് ഇയാൾ eപാലീസിന് മൊഴി നൽകിയിട്ടുണ്ട്.