സിഐമാരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ കേസ് : അർജുൻ ആയങ്കിയുടെ വീട്ടിൽ നിന്നും ലാപ്ടോപ്പ് പിടിച്ചെടുത്ത് പോലീസ്
കണ്ണൂർ: അറസ്റ്റിലായ അർജുൻ ആയങ്കിയുടെ വീട്ടിൽ പൊലിസ് നടത്തിയ റെയ്ഡിൽ ലാപ്ടോപ്പ് പിടിച്ചെടുത്തു. അഴീക്കോട് കപ്പ കടവിലെ വീട്ടിലാണ് തിങ്കളാഴ്ച്ച പകൽ റെയ്ഡ് നടത്തിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത മൊബൈൽ ഫോൺ കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെങ്കിലും അതു കണ്ടെത്തിയിട്ടില്ല. നിലവിൽ സിം കാർഡില്ലാത്ത ഒരു സ്മാർട്ട് ഫോൺ മാത്രമാണ് ആയങ്കിയുടെ കൈയ്യിൽ നിന്നും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളു. ലാപ്പ്ടോപിലെ ഡാറ്റകൾ സൈബർ പൊലിസ് പരിശോധിക്കും.
ഇതിനിടെ കോതമംഗലം, ഊന്നുകൽ സിഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ സ്വർണ കടത്ത് കേസിലെ പ്രതിഅർജുൻ ആയങ്കി അറസ്റ്റിൽ. തലശ്ശേരി സബ് ജയിലിൽ എത്തിയാണ് പ്രത്യേക അന്വേഷണസംഘം അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷ നാളെ കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു അര്‍ജുന്‍ ആയങ്കി കോതമംഗലം എസ്എച്ച്ഒ പ്രശാന്തിനെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഭീഷണി. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ആയങ്കിയുടെ പോസ്റ്റ്.
'കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അര്‍ജുന്റെ പോസ്റ്റ് ആരംഭിച്ചത്. ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ പൊലീസ് നടപടിയെന്നും അര്‍ജുന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. പൊലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ലെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.
ഇതിനിടെയായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പൊലീസില്‍ പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂർസൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അര്‍ജുനായി അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ നിരവധി തവണ അര്‍ജുന്‍ ഫേസ്ബുക്കിലൂടെ കുറുപ്പ് പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.
കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഞായറാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിൽ നിന്നുംഅര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ്. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടില്‍ നിന്നാണ് അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം അര്‍ജുനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സിപിഎം സൈബർ പോരാളിയായി അറിയപ്പെടുന്ന അർജുൻ ആയങ്കിയെ പാർട്ടി നേതൃത്വം പൂർണമായി തള്ളി പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഒറ്റപെട്ടിരിക്കുകയാണ് ക്വട്ടേഷൻ നേതാവ്.