വൈസ് ചാൻസലർ നിയമനം;  സർക്കാരും ഗവർണറും തമ്മിൽ നീണ്ടുനിന്ന നിയമപോരാട്ടത്തിന് വിരാമം; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ സർവ്വകലാശാല വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസലറായ ഗവർണറും തമ്മിൽ നീണ്ടുനിന്ന നിയമപോരാട്ടത്തിന് വിരാമം. എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സിസ തോമസും, കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സജി ഗോപിനാഥും തുടരും.

 

ന്യൂഡൽഹി: സംസ്ഥാനത്തെ സർവ്വകലാശാല വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസലറായ ഗവർണറും തമ്മിൽ നീണ്ടുനിന്ന നിയമപോരാട്ടത്തിന് വിരാമം. എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സിസ തോമസും, കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സജി ഗോപിനാഥും തുടരും. വൈസ് ചാൻസലർ നിയമന തർക്കത്തിൽ സർക്കാരും ഗവർണറും സമവായത്തിലെത്തിയതിനെ തുടർന്ന് സുപ്രീം കോടതി കേസ് തീർപ്പാക്കി.തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ മാധ്യസ്ഥതയിലാണ് മാസങ്ങളായി തുടർന്ന തർക്കത്തിന് പരിഹാരം കണ്ടത്.

 ചാൻസലറുടെ പ്രതിനിധിയായി ഗവർണറുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി പി. അശ്വതിയും, സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറി എസ്. സുനിൽ കുമാറുമാണ് ഒത്തുതീർപ്പ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സിസ തോമസും സജി ഗോപിനാഥും വൈസ് ചാൻസലർമാരായി തുടരുമെന്നതിന് പുറമെ സർവകലാശാല നിയമനങ്ങളിൽ യുജിസി ചട്ടങ്ങൾക്ക് അനുസൃതമായി ഭേദഗതി ചെയ്യണമെന്ന നിർദേശവും ധാരണാപത്രത്തിലുണ്ട്. കേസിൽ ഉന്നയിച്ച നിയമപരമായ പ്രശ്‌നങ്ങളും വാദങ്ങളും തുടരുമെന്നതാണ് മറ്റൊരു വ്യവസ്ഥ. വ്യവസ്ഥകൾ അംഗീകരിക്കുന്നതായി ചാൻസലറും സർക്കാരും കോടതിയെ അറിയിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് മാരായ അരവിന്ദ് കുമാർ, വിപിൻ പഞ്ചോലി എന്നിവർ അടങ്ങിയ ബെഞ്ച് ചാൻസലർ നൽകിയ ഹർജി തീർപ്പാക്കിയത്. വൈസ് ചാൻസലർ നിയമനത്തിലാണ് ചാൻസലർ കൂടിയായ ഗവർണർ കോടതിയെ സമീപിച്ചിരുന്നത്.

നേരത്തെ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സുധാൻഷു ധൂലിയ കമ്മീഷൻ തയ്യാറാക്കി സമർപ്പിച്ച പാനലിൽ നിന്നാണ് ഡോ. സിസ തോമസിനെയും ഡോ. സജി ഗോപിനാഥിനെയും വിസിമാരായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയിരുന്നത്. അന്ന് അധികാരത്തിലിരുന്ന പിണറായി വിജയൻ സർക്കാരും ചാൻസലറും തമ്മിൽ സമവായത്തിലെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. എന്നാൽ നിയമനത്തിൽ തീരുമാനമായെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പൂർണ്ണമായി അവസാനിപ്പിച്ചിരുന്നില്ല. തുടർന്നാണ് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമവായ ചർച്ചകളിലൂടെ അന്തിമ ധാരണാപത്രം തയ്യാറാക്കുകയും സുപ്രീം കോടതി ഹർജി തീർപ്പാക്കുകയും ചെയ്തത്