ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി;  പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി രമ്യ ഹരിദാസ് എംഎല്‍എ

ചിറയിന്‍കീഴില്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി രമ്യ ഹരിദാസ് എംഎല്‍എ. സജാദ് എന്ന ആള്‍ വീട്ടിലേക്ക് തന്നെ നിര്‍ബന്ധ പൂര്‍വം വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഡിസിസി ഭാരവാഹികള്‍ അടക്കം അവിടെ ഉണ്ടായിരുന്നു. നാല് പേര്‍ പിന്നീട് വീട്ടിലേക്ക് വന്നു. അനുവാദമില്ലാതെ ഇവര്‍ വിഡിയോ എടുത്തുവെന്നും എംഎല്‍എ പറഞ്ഞു

 

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി രമ്യ ഹരിദാസ് എംഎല്‍എ. സജാദ് എന്ന ആള്‍ വീട്ടിലേക്ക് തന്നെ നിര്‍ബന്ധ പൂര്‍വം വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഡിസിസി ഭാരവാഹികള്‍ അടക്കം അവിടെ ഉണ്ടായിരുന്നു. നാല് പേര്‍ പിന്നീട് വീട്ടിലേക്ക് വന്നു. അനുവാദമില്ലാതെ ഇവര്‍ വിഡിയോ എടുത്തുവെന്നും എംഎല്‍എ പറഞ്ഞു.'സജാദ് എന്ന വ്യക്തി തനിക്കെതിരെ നടത്തിയ പ്രചരണങ്ങളില്‍ ക്ഷമ പറഞ്ഞ ശേഷമാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത്. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം വിളിച്ചപ്പോള്‍ പോകുകയാണുണ്ടായത്. തന്നെ വിളിച്ച് വരുത്തി മോശം പറഞ്ഞപ്പോള്‍ ഉണ്ടായേക്കാവുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് താനും നടത്തിയത്. 

സജാദുമായി അയാളുടെ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അഞ്ചെട്ടു പേര്‍ കയറിവന്ന് പ്രശ്‌നമുണ്ടാക്കുകയായിരുന്നു. കയറി വന്നപ്പോള്‍ തന്നെ മോശമായാണ് അവര്‍ സംസാരിച്ചത്. വളരെ മോശമായാണ് അവര്‍ സംസാരിച്ചത്. വന്നതുപോലെ തിരിച്ചു പോകാന്‍ കാലുണ്ടാകില്ല എന്നു ഭീഷണി മുഴക്കി. സജിത്ത് അങ്ങനെ പെരുമാറുമെന്നു കരുതിയില്ല. സ്ത്രീയെന്ന പരിഗണന പോലും കിട്ടിയില്ല. എന്നാല്‍ സജാദിന് തന്നെ വിളിച്ചുകൊണ്ടുപോയി ആസൂത്രണം നടത്തണമെന്ന് അദ്ദേഹത്തിന്റെ മനസില്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് കരുതുന്നില്ലെന്നും' രമ്യ ഹരിദാസ് പറഞ്ഞു.

പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ എംഎല്‍എയുടെ ഭാഗത്തു നിന്നാണല്ലോ ആദ്യം പ്രകോപനം ഉണ്ടായതെന്ന ചോദ്യത്തിന് ആരെങ്കിലും നേരെ വന്ന് തെറി പറഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രതികരണം മാത്രമാണ് താന്‍ നടത്തിയതെന്ന് എംഎല്‍എ പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്നും ആഭ്യന്തരവകുപ്പില്‍ നിന്നും തനിക്ക് അനുകൂലമായി നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ രമ്യഹരിദാസ് എംഎല്‍എയുടെ പരാതിയില്‍ 7 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്‌സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്.