അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെമരണം ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി. ഡി എസ് വിദ്യാർത്ഥി തിരുവനന്തപുരം ചാലക്കാട്ടെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി. ഡി എസ് വിദ്യാർത്ഥി തിരുവനന്തപുരം ചാലക്കാട്ടെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെയാണ് അന്വേഷണ വിധേയമായി മെഡിക്കൽ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തത്. ദന്ത വിഭാഗം അധ്യാപകർക്കെതിരെ നിതിൻ രാജിൻ്റെ കുടുംബം ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.
എന്നാൽ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഡെന്റൽ കോളേജ് പ്രിൻസിപ്പൽ വിനോദ് മോനി വ്യക്തമാക്കി.
കോളേജിൻറെ ഭാഗത്ത് നിന്ന് എൻക്വയറി കമ്മിറ്റി രൂപീകരിച്ചതായും പ്രിൻസിപ്പൽ അറിയിച്ചു. ആരോപണ വിധേയരായവരെ സസ്പെൻഡ് ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. സീനിയേഴ്സിൻറെ ഭാഗത്ത് നിന്നും റാംഗിങ്ങ് നേരിട്ടെന്ന രീതിയിലുള്ള പരാതികളും ലഭിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പലിൻറെ പ്രതികരണം.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരക്കാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കെട്ടിടത്തിന് മുകളിൽ നിന്ന് 23 വയസുകാരനായ നിതിൻ ചാടിയത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ നിതിൻ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കേയാണ് വൈകിട്ട് മരിച്ചത്.
ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും നിതിനെ ആക്ഷേപിച്ചെന്ന ഗുരുതരമായ ആരോപണമാണ് നിതിൻ രാജിൻ്റെ കുടുംബം ഉന്നയിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് നിതിൻ ഇവിടെ ബിഡിഎസിന് മെറിറ്റിൽ അഡ്മിഷൻ നേടി പഠനമാരംഭിക്കുന്നത്. നിതിൻ രാജിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ തിരുവനന്തപുരത്തേക്ക് ശനിയാഴ്ച്ച വൈകിട്ട് കൊണ്ടുപോയി. ചക്കര അൽ പൊലി സാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നത്.