ഗുരുപൂര്‍ണിമയുടെ നിറവില്‍ അമൃതപുരി; ഞാനെന്ന ഭാവത്തില്‍ നിന്ന് നമ്മളെന്ന ഭാവത്തിലേയ്ക്ക് മനുഷ്യമനസ്സ് ഉയര്‍ത്തുകയാണ് ഗുരുവിന്‍റെ കര്‍ത്തവ്യമെന്ന് മാതാ അമൃതാനന്ദമയി
ഗുരുവിനോടുള്ള കൃതജ്ഞതയും ആത്മസമർപ്പണവും ജീവിതത്തിൽ പകർത്തേണ്ട ആധ്യാത്മിക സന്ദേശവും പകര്‍ന്ന് കൊല്ലം അമൃതപുരിയില്‍ ഗുരുപൂര്‍ണിമ ആഘോഷിച്ചു. ശിഷ്യന് ഗുരുവിനോടുള്ള ഹൃദയം നിറഞ്ഞ കൃതജ്ഞതയുടെയും കടപ്പാടിന്‍റെയും പ്രതീകമാണെന്നും, അത് ഒരു ചടങ്ങുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും മാതാ അമൃതാനന്ദമയി ദേവി ഗുരുപൂർണിമ സന്ദേശത്തില്‍ വ്യക്തമാക്കി.
കൊല്ലം: ഗുരുവിനോടുള്ള കൃതജ്ഞതയും ആത്മസമർപ്പണവും ജീവിതത്തിൽ പകർത്തേണ്ട ആധ്യാത്മിക സന്ദേശവും പകര്‍ന്ന് കൊല്ലം അമൃതപുരിയില്‍ ഗുരുപൂര്‍ണിമ ആഘോഷിച്ചു. ശിഷ്യന് ഗുരുവിനോടുള്ള ഹൃദയം നിറഞ്ഞ കൃതജ്ഞതയുടെയും കടപ്പാടിന്‍റെയും പ്രതീകമാണെന്നും, അത് ഒരു ചടങ്ങുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും മാതാ അമൃതാനന്ദമയി ദേവി ഗുരുപൂർണിമ സന്ദേശത്തില്‍ വ്യക്തമാക്കി. ഗുരുവിനോടുള്ള ആത്മസമർപ്പണ ഭാവം ജീവിതത്തിലുടനീളം നിലനിൽക്കണമെന്നും, അജ്ഞാനത്തിന്‍റെ അന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്‍റെ പ്രകാശം പരത്തുന്ന പൂർണചന്ദ്രനാണ് ഗുരു എന്നും അമ്മ ഓർമ്മിപ്പിച്ചു.
പുലർച്ചെ ലളിതാ സഹസ്രനാമ പാരായണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടർന്ന് 150 തോളം സന്ന്യാസി- സന്യാസിനി, ബ്രഹ്മചാരി-ബ്രഹ്മചാരിണിമാരുടെ കാർമ്മികത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തോടെയും ഗുരു ഹോമത്തോടെയുമാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനും അമ്മയുടെ പ്രഥമ ശിഷ്യനുമായ സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ സത്സംഗത്തിന് ശേഷമാണ് ഗുരുപൂർണിമ ആഘോഷങ്ങളുടെ പ്രധാന ചടങ്ങുകൾ നടന്നത്. തുടര്‍ന്ന് ഗുരുപാദ പൂജയും അമ്മയുടെ നേതൃത്വത്തില്‍ ധ്യാനവും ഭജനയും നടന്നു. ആഘോഷത്തിന്‍റെ ഭാഗമായിവിദേശികള് ഉള്‍പ്പടെയുള്ള ആശ്രമത്തിലെ കുട്ടികളും ആന്തേവാസികളും ചേര്‍ന്ന് അവതരിപ്പിച്ച നാദോപാസനയും നടന്നു. രാജ്യത്തിനകത്തും വിദേശത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് അമൃതപുരിയിലെ ഗുരുപൂർണിമ ആഘോഷങ്ങളിൽ പങ്കെടുത്തത്.