ആലുവയിൽ ഉബർ ഡ്രൈവറെ ആക്രമിച്ച മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസ്
ആലുവ : മെട്രോ സ്റ്റേഷന് മുന്നിൽ ഉബർ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. ആലുവ ചുണങ്ങംവേലി സ്വദേശികളായ നിസാർ, അബൂബക്കർ, അശോകപുരം സ്വദേശി ഉണ്ണി എന്നിവർക്കെതിരെയാണ് കേസ്. ഇവർ ഒളിവിലാണ്.
രണ്ടാഴ്ച മുമ്പാണ് സംഭവം. ഉബർ ഓട്ടോ ഡ്രൈവർ കുന്നത്തേരി സ്വദേശി ഷാജഹാനാണ് മർദനമേറ്റത്. ഉബറിൽ ഓട്ടം ബുക്ക് ചെയ്യുന്നവരെ മെട്രോ സ്റ്റേഷനിൽനിന്ന് കൊണ്ടുപോകുന്നതിന്റെ പേരിലാണ്, ഇവിടെ അനധികൃതമായി സർവിസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ മർദിച്ചത്.
ക്രൂരമർദനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ ഷാജഹാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ സഹോദരി ജാസ്മി ബുധനാഴ്ച ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഡിയോ പ്രചരിക്കുന്നതല്ലാതെ പൊലീസിൽ പരാതിയൊന്നും നേരത്തേ ലഭിച്ചിരുന്നില്ല. എങ്കിലും പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചിരുന്നു. വീണ്ടും ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ഷാജഹാൻ ഇക്കാര്യം ആരോടും പറയാതിരുന്നത്. എന്നാൽ, പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചോര ഛർദിക്കുകയും ചെയ്തതോടെയാണ് ബന്ധുക്കൾ വിവരം അറിഞ്ഞതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
ഇവിടെ യു ട്യൂബറായ പെൺകുട്ടിയെയും ചെറുപ്പക്കാരനെയും മൃഗീയമായി മർദിച്ചതിലും ഈ പ്രതികളിലൊരാൾക്ക് പങ്കുണ്ടായിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.