എല്ലാ ഒഴിവുകളും മൂന്നാഴ്‌ചയ്ക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; വകുപ്പ് മേധാവിമാർക്ക് കർശന നിർദേശം നൽകി സർക്കാർ
സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ കേരള പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് കർശന നിർദേശം നൽകി സർക്കാർ. വിവിധ സർക്കാർ തസ്തികകളിലെ താത്കാലിക നിയമനങ്ങളിൽ വൻ അഴിമതിയും ക്രമക്കേടുകളും നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ നടപടി.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ കേരള പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് കർശന നിർദേശം നൽകി സർക്കാർ. വിവിധ സർക്കാർ തസ്തികകളിലെ താത്കാലിക നിയമനങ്ങളിൽ വൻ അഴിമതിയും ക്രമക്കേടുകളും നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ നടപടി. ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാർ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സമയപരിധി നിശ്ചയിച്ചതിന് പിന്നാലെ, പിഎസ്‌സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ലഭിച്ച ഒട്ടനവധി പരാതികളിൽ സർക്കാർ നേരിട്ടുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. കഴിഞ്ഞ ഒരാഴ്ചയായി സർക്കാരിന് ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും പിഎസ്‌സിയുടെ പ്രവർത്തനങ്ങൾക്കെതിരെയാണ്. മുൻപ് ഇത്തരം പരാതികൾ ഉയർന്നാൽ അത് പിഎസ്‌സിക്ക് തന്നെ കൈമാറുന്ന പഴയ രീതി ഇനി തുടരേണ്ടതില്ലെന്നാണ് ഭരണനേതൃത്വത്തിന്റെ തീരുമാനം. ,ഔദ്യോഗിക അന്വേഷണം പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ പരാതികൾഅന്വേഷണ സംഘത്തിന് കൈമാറും. പിഎസ്‌സിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളിൽ അഞ്ചു വർഷമായി യാതൊരുവിധ തുടർനടപടികളും ഉണ്ടാകുന്നില്ലെന്ന ഉദ്യോഗാർത്ഥികളുടെ ആക്ഷേപവും ശക്തമാണ്.