ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കും; ഭണ്ഡാരത്തിനും സ്വർണ്ണത്തിനും പൂർണ്ണ സുരക്ഷ നൽകുമെന്ന്  ഗുരുവായൂർ ദേവസ്വം ചെയർമാൻ

ഗുരുവായൂർ ക്ഷേത്രത്തിലെ സാമ്പത്തിക കാര്യങ്ങളിലെയും ഓഡിറ്റിംഗിലെയും വീഴ്ചകൾ ചൂണ്ടികാണിച്ചുകൊണ്ട്‌ ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ നിർദ്ദേശങ്ങളും കർശനമായി നടപ്പിലാക്കുമെന്ന്  ഗുരുവായൂർ ദേവസ്വം ചെയർമാൻ എവി ഗോപിനാഥ്. കോടതി ചൂണ്ടിക്കാണിച്ച വിഷയങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ എല്ലാ തിരുത്തൽ നടപടികളും സ്വീകരിക്കും. ക്ഷേത്രത്തിലെ ഓൺലൈൻ വഴിപാടുകളിലും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിലും പൂർണ്ണ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

 

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ സാമ്പത്തിക കാര്യങ്ങളിലെയും ഓഡിറ്റിംഗിലെയും വീഴ്ചകൾ ചൂണ്ടികാണിച്ചുകൊണ്ട്‌ ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ നിർദ്ദേശങ്ങളും കർശനമായി നടപ്പിലാക്കുമെന്ന്  ഗുരുവായൂർ ദേവസ്വം ചെയർമാൻ എവി ഗോപിനാഥ്. കോടതി ചൂണ്ടിക്കാണിച്ച വിഷയങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ എല്ലാ തിരുത്തൽ നടപടികളും സ്വീകരിക്കും. ക്ഷേത്രത്തിലെ ഓൺലൈൻ വഴിപാടുകളിലും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിലും പൂർണ്ണ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമർപ്പിക്കപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നിലവിലെ കണ്ടെത്തലുകളും തിരുത്തൽ നിർദ്ദേശങ്ങളും സഹിതം നേരിട്ട് ഹാജരാകാൻ സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുമുണ്ട്.

കഴിഞ്ഞ 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സ്വത്തുക്കളുടെ വാർഷിക ഭൗതിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.നിയമപ്രകാരം കോൺകറന്റ് ഓഡിറ്റ് നിർബന്ധമാണെങ്കിലും അതിന് ആവശ്യമായ രേഖകൾ ഓഡിറ്റ് വിഭാഗത്തിന് കൃത്യമായി ലഭിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വഴിപാട് രസീതുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയെങ്കിലും ഇവ പരിശോധിക്കാനുള്ള ലോഗിൻ വിവരങ്ങളോ പാസ്‌വേഡോ ഓഡിറ്റ് സംഘത്തിന് കൈമാറിയിരുന്നില്ല. കൂടാതെ ഭക്തരിൽ നിന്ന് ലഭിക്കുന്ന സ്വർണ്ണം, വെങ്കല പാത്രങ്ങൾ, കുങ്കുമപ്പൂവ് തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ രേഖപ്പെടുത്തുന്ന രജിസ്റ്ററുകളിലും പോരായ്മകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭരണ-സാമ്പത്തിക സംവിധാനങ്ങളിൽ സമഗ്രമായ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടത്.