'എന്തിനാടാ ഈ മഹാപാപം ചെയ്തത്, ദ്രോഹി', ‘ഭാര്യ സഹികെട്ട് ആത്മഹത്യ ചെയ്തു, അച്ഛൻ ട്രെയിൻ തട്ടി മരണപ്പെട്ടു... അതും ആത്മഹത്യ ആകണം’: ഹൃദയസ്പർശിയായ കുറിപ്പ്
മാവേലിക്കര പുന്നമൂട്ടിൽ ആറ് വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷുമായി (38) വീട്ടിൽ തെളിവെടുപ്പ് നടത്തി പൊലീസ്.'എന്തിനാടാ ഈ മഹാപാപം ചെയ്തത്, ദ്രോഹി' എന്നുപറഞ്ഞുകൊണ്ടും നാട്ടുകാരും ബന്ധുക്കളുമൊക്കെ ഇയാളോട് കയർത്തു. പ്രതി ഒരക്ഷരം മിണ്ടാതെ പൊലീസുകാർക്കൊപ്പം നടന്ന് വാഹനത്തിൽ കയറി. ഇന്നലെ രാത്രിയാണ് മഹേഷ് മകൾ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടിയുടെ കഴുത്തിനാണ് വെട്ടേറ്റത്.
തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മാതാവ് സുനന്ദ, ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സിറ്റൗട്ടിലെ സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ഇതുകണ്ട് നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ ശ്രീമഹേഷ് പിന്തുടർന്ന് ആക്രമിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
നക്ഷത്രയെന്ന കുഞ്ഞുനക്ഷത്രത്തിന്റെ മരണത്തിൽ വേദനയോടെ അഭിഭാഷകനായ കെവി അരുൺ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മഹേഷിന്റെ മയക്കുമരുന്ന് ഉപയോഗമാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്ന് കെ.വി അരുൺ കുറിക്കുന്നു.
‘രണ്ട് വർഷം മുൻപ് മഹേഷിന്റെ ഭാര്യ ഇയാളുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു.
നാല് വർഷം മുൻപ് അച്ഛൻ ട്രെയിൻ തട്ടി മരണപ്പെട്ടു. അന്ന് അപകട മരണം എന്ന് പറഞ്ഞെങ്കിലും, ഇപ്പോൾ സംശയം... അതും ആത്മഹത്യ ആവണം’– കെ.വി അരുണിന്റെ വാക്കുകൾ.
നക്ഷത്രമോളുടെ മരണം ഒരു ഒറ്റപ്പെട്ട സംഭവം ആയി കണ്ടാൽ, മയക്കു മരുന്നിന്റെ ലഹരിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് അരുണ്‍ ഓർമിപ്പിക്കുന്നു.
കെ.വി അരുണിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്........:
അയൽവാസിയും,നാട്ടുകാരനും,വളരെ വർഷങ്ങളായി അടുത്ത് അറിയാവുന്ന കുടുംബവും ആണ്, സമ്പത്തും, വിദ്യാഭ്യാസവും, സ്വാധീനവും എല്ലാം ഉള്ള കുടുംബം..പക്ഷെ ഈ ചെറുപ്പക്കാരന്റെ മയക്കുമരുന്ന് ലഹരി ഉപയോഗം വെറും നാല് വർഷം കൊണ്ട് ഈ കുടുംബത്തെ തകർത്തു തരിപ്പണമാക്കി.
ആറു വയസുകാരിയും സ്വന്തം മകളുമായ ഈ കുട്ടിയെ ഇന്നലെ അതിദാരുണമായി മഴു ഉപയോഗിച്ച് ഇയാൾ വെട്ടി കൊലപ്പെടുത്തി,
രണ്ട് വർഷം മുൻപ് ഭാര്യ ഇയാളുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു.
നാല് വർഷം മുൻപ് അച്ഛൻ ട്രെയിൻ തട്ടി മരണപ്പെട്ടു. അന്ന് അപകട മരണം എന്ന് പറഞ്ഞെങ്കിലും, ഇപ്പോൾ സംശയം
അതും ആത്മഹത്യ ആവണം.
കുട്ടിക്കൊപ്പം വെട്ടേറ്റ അമ്മയെ ഇന്നലെ ആശുപത്രിയിൽ പോയി കണ്ടു.സത്യത്തിൽ എങ്ങനെ കഴിഞ്ഞിരുന്ന ഒരു സ്ത്രീ ആണ്, വെട്ടേറ്റതിലല്ല.. അവരുടെ നിലവിലെ ശാരീരിക സ്ഥിതി കണ്ട് തകർന്ന് പോയി..
ഒന്നേ പറയാനുള്ളൂ.. പഴയ പോലെ അല്ല.. സിന്തറ്റിക്ക് മയക്കുമരുന്നുകൾ യഥേഷ്ടം എല്ലായിടവും ലഭ്യമാണ്. സ്വന്തം മക്കൾ അത് പെണ്ണോ ആണോ ആവട്ടെ..എവിടെ പോവുന്നു ആരൊക്കെ ആണ് സുഹ്യത്തുക്കൾ എന്ന് നിരന്തര..നിരന്തര.. നിരന്തര..ശ്രദ്ധ വേണം..ഒപ്പം കുട്ടിക്ക് മാതാപിതാക്കളോട് എന്തും പറയാനുള്ള സാഹചര്യം ബോധപൂർവ്വം വീട്ടിൽ സൃഷ്ടിക്കണം.
കൂടാതെ നിർബന്ധമായും, കുട്ടിയെ പഠനത്തിന് ഒപ്പം ഏതെങ്കിലും മറ്റൊരു വിഷയത്തിൽ സ്പോർട്സിലോ ഡാൻസിലോ ബോഡി ബിംൽഡിങ്ങിലോ, പക്ഷി മ്യഗാദികളെ വളർത്തുന്നതിലോ അല്ലെങ്കിൽ മിനിമം ഏതെങ്കിലും ഒരു രാഷ്ട്രിയ- മത - സാമുദായിക സംഘടനയിൽ പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം നമ്മളായി തന്നെ ബോധപൂർവ്വം ഒരുക്കണം.അങ്ങനെ ഇല്ലാത്തവരാണ് (ഇവൻ അടക്കം) മയക്കുമരുന്ന് മാഫിയയുടെ കുരുക്കിൽ വേഗം പെടുന്നത്
അല്ലാതെ ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയി കണ്ടാൽ, ഏത് വീട്ടിലും ഏത് നിമിഷവും ഇത് ആവർത്തിക്കും..
കാരണം സാമൂഹിക അന്തരീക്ഷം അത്ര ഭീകരമാണ്. മയക്ക് മരുന്ന് വിൽപന ലാഭം ഉണ്ടാക്കാനുള്ള ബിസിനസ് മാത്രമല്ല അതിന് രാജ്യാന്തര ലക്ഷ്യങ്ങളുമുണ്ട്.
ശ്രദ്ധിക്കുക ശത്രു നിസാരക്കാരനല്ല